ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സൂചന നൽകി മുൻ മുഖ്യമന്ത്രിയായിരുന്ന ജെ.ജയലളിതയുടെ വിശ്വസ്തയായിരുന്ന വി.കെ ശശികല. ജയലളിതയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ 'നല്ല വാർത്ത ഉടൻ വരും' എന്ന് പറഞ്ഞാണ് ശശികല രാഷ്ട്രീയ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുന്നത്.
അണ്ണാ ദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പുതിയ പാർട്ടിയുടെ പതാക കമുതിയിൽ നടന്ന ചടങ്ങിൽ ശശികല പരിചയപ്പെടുത്തി. കഴിഞ്ഞ ഒമ്പത് വർഷമായി താൻ പുലർത്തിയ മൗനം അവസാനിപ്പിക്കുമെന്നും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെന്നും അവർ അനുയായികളോട് പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
തന്റെ സ്ഥാനാർഥികൾ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാവുമെന്ന് ശശികല പറഞ്ഞു. കഴിഞ്ഞ എതാനും ആഴ്ചകളായി വിശ്വസ്തരുമായി നടത്തിയ തുടർച്ചയായ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് പുതിയ പാർട്ടിക്കുള്ള നീക്കം പ്രഖ്യാപിച്ചിരിക്കുന്നത്.
2016-ൽ ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായി താൻ നേരിട്ട് തിരഞ്ഞെടുത്ത എടപ്പാടി പളനിസാമിയോടുള്ള പ്രതികാരമായാണ് ശശികലയുടെ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. അധികാരം ഉറപ്പിച്ചതോടെ പളനിസാമി ശശികല പുറത്താക്കിയ ഒ.പനീർശെൽവവുമായി കൈകോർക്കുകയും ശശികല ജയിലിലായിരുന്ന സമയത്ത് അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് പനീർശെൽവം പാർട്ടിയെയും പളനിസാമി സർക്കാരിനെയും നയിക്കുന്ന ഒരു ഇരട്ട നേതൃത്വ മാതൃക ഇരുവരും ചേർന്ന് രൂപപ്പെടുത്തി. അതേസമയം, സർക്കാരിൽ പനീർശെൽവം രണ്ടാമനായും പാർട്ടിയിൽ പളനിസാമി രണ്ടാമനായും മാറി.
ജയലളിതയുടെ മരണശേഷം ശശികല എഐഎഡിഎംകെ ജനറൽ സെക്രട്ടറിയാവുകയും മുഖ്യമന്ത്രിയാകാൻ പരാജയപ്പെട്ട ഒരു ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ജയലളിതയുമായി ബന്ധപ്പെട്ട അവിഹിത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നുണ്ടായ നാല് വർഷത്തെ ജയിൽവാസം അവരുടെ മോഹങ്ങൾക്ക് തിരിച്ചടിയായി. 2027 വരെ അവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ട്.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി ശശികല, അവരുടെ അനന്തരവൻ ടി.ടി.വി. ദിനകരൻ, മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം എന്നിവരുടെ പുറത്താക്കൽ തേവർ സമുദായ വോട്ടുകളെ ഭിന്നിപ്പിച്ചു. ജയലളിതയുടെ മരണശേഷമുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിൽ എഐഎഡിഎംകെയുടെ തകർച്ചക്ക് ഇത് കാരണമായെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ദിനകരൻ എൻഡിഎ സഖ്യത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും, ശശികലയെയോ പനീർശെൽവത്തെയോ ഒരേ കുടക്കീഴിൽ കൊണ്ടുവരുന്ന ഒരു നീക്കത്തെയും പളനിസാമി അനുകൂലിക്കുന്നില്ല. പളനിസാമിയെ 'ചതിയൻ' എന്നാണ് ശശികല പലപ്പോഴും വിശേഷിപ്പിക്കുന്നത്. എന്നാൽ തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് എംഎൽഎമാരാണെന്നും ശശികല നിയമിച്ചതല്ലെന്നുമാണ് പളനിസാമിയുടെ നിലപാട്. എടപ്പാടി പളനിസാമിയെ മുഖ്യശത്രുവായി കണ്ടാണ് ശശികല തിരിച്ചുവരുന്നത്. തന്റെ ഈ രാഷ്ട്രീയ നീക്കം പളനിസാമിയുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള തിരിച്ചുവരവിന് തടസമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു.