ഉറുമ്പുകളെ പേടി; തെലങ്കാനയിൽ യുവതി ജീവനൊടുക്കി

മൈർമെകോഫോബിയയാണ് കാരണം. യുവതിക്ക് കൗൺസിലിംഗ് ലഭിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു

Update: 2025-11-06 17:24 GMT

ഹൈദരാബാദ്: തെലങ്കാന സംഗറെഡ്ഡി ജില്ലയിൽ ഉറുമ്പുകളെ ഭയന്ന് (മൈർമെകോഫോബിയ) 25 വയസ്സുള്ള യുവതി ജീവനൊടുക്കി. നവംബർ നാലിനായിരുന്നു സംഭവം. 2022 ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്. ചെറുപ്പം മുതൽ യുവതിക്ക് ഉറുമ്പുകളെ ഭയമായിരുന്നുവെന്നും, ജന്മനാടായ മഞ്ചേരിയൽ ന​ഗരത്തിലെ ഒരു ആശുപത്രിയിൽ നിന്ന് കൗൺസിലിംഗ് ലഭിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മരണ ദിവസം രാവിലെ, വീട് വൃത്തിയാക്കിയ ശേഷം കൂട്ടിക്കൊണ്ടുപോകാമെന്ന് പറഞ്ഞ് സ്ത്രീ തന്റെ മകളെ ബന്ധു വീട്ടിൽ കൊണ്ടുവിട്ടിരുന്നു. ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.തനിക്ക് ‌ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ കഴിയില്ല എന്ന് രേഖപ്പെടുത്തിയ കുറിപ്പും കണ്ടെത്തി. അമീൻപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഉറുമ്പുകളോട് തോന്നുന്ന ഭയമോ വെറുപ്പോ ആണ് മൈർമെകോഫോബിയ. ഇത് ഒരു പ്രത്യേക തരം ഫോബിയയാണ്. ഉറുമ്പുകൾ ഒരാളുടെ ഭക്ഷണ വിതരണത്തെ മലിനമാക്കുമെന്ന ഭയമോ, അല്ലെങ്കിൽ ധാരാളം ഉറുമ്പുകൾ വീട്ടിൽ അതിക്രമിച്ചു കയറുമെന്ന ഭയം എന്നിങ്ങനെ ഈ ഭയം പല തരത്തിൽ പ്രകടമാകാം. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News