മഴ പെയ്യാന്‍ യു.പിയില്‍ തവളകളുടെ വിവാഹം നടത്തി

മഴദൈവത്തെ പ്രീതിപ്പെടുത്താനാണ് തവളക്കല്യാണം നടത്തിയത്.

Update: 2022-07-20 06:07 GMT
Advertising

ഗൊരഖ്പൂർ: ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിൽ മഴ പെയ്യാന്‍ തവളകളുടെ വിവാഹം നടത്തി. മഴദൈവത്തെ പ്രീതിപ്പെടുത്താനാണ് കല്യാണം നടത്തിയത്.

ഗൊരഖ്പൂരിലെ കാളിബാരി ക്ഷേത്രത്തിൽ ഹിന്ദു മഹാസംഘാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആചാരങ്ങളെല്ലാം പാലിച്ചു നടത്തിയ 'വിവാഹം' കാണാൻ ആളുകൾ കൂട്ടത്തോടെ ഒഴുകിയെത്തി. തവളകളെ മല ചാര്‍ത്തിച്ച് പുഷ്പവൃഷ്ടി നടത്തി.

"നാട്ടിലെങ്ങും വരള്‍ച്ചയാണ്. സാവൻ മാസത്തിന്റെ അഞ്ച് ദിവസം ഇതിനകം കഴിഞ്ഞു. പക്ഷേ മഴയില്ല. മഴ പെയ്യാന്‍ ഞങ്ങള്‍ പൂജകള്‍ നടത്തി. ഇപ്പോൾ ഞങ്ങൾ തവളകളുടെ വിവാഹം സംഘടിപ്പിച്ചു. അത് ആചാരത്തിന്‍റെ ഭാഗമാണ്"- മഹാസംഘ് നേതാവ് രമാകാന്ത് വെര്‍മ പറഞ്ഞു. തവളക്കല്യാണത്തിലൂടെ മഴ ദൈവം പ്രീതിപ്പെടുമെന്നും മഴ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നാട്ടുകാര്‍.

നേരത്തെ മഹാരാജ്‍ഗഞ്ചില്‍ മഴ കിട്ടാന്‍ ജനങ്ങള്‍ എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ചിരുന്നു. ജയമംഗൾ കനോജിയ എം.എല്‍.എയെ ആണ് നാട്ടുകാര്‍ ചെളിയില്‍ കുളിപ്പിച്ചത്. മഴ ദൈവമായ ഇന്ദ്രനെ പ്രീതിപ്പെടുത്താനായിരുന്നു ഇത്. ഈ ചടങ്ങും പരമ്പരാഗതമായ ആചാരത്തിന്‍റെ ഭാഗമാണ്.



Summary- Frog wedding held in UPs Gorakhpur to get rains

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News