ഗോധ്ര ട്രെയിൻ തീവെപ്പു കേസില്‍ എട്ടു പ്രതികൾക്ക് ജാമ്യം

ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ നരോദ ഗാം കലാപത്തിലെ 67 പ്രതികളെയും ഇന്നലെ അഹ്മദാബാദിലെ പ്രത്യേക കോടതി വെറുതെവിട്ടിരുന്നു

Update: 2023-04-21 08:44 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: ഗോധ്ര ട്രെയിൻ തീവെപ്പു കേസില്‍ എട്ടുപ്രതികൾക്ക് ജാമ്യം നൽകി സുപ്രിംകോടതി. കുറ്റകൃത്യത്തിലെ പങ്കും തടവ് കാലയളവും കണക്കിലെടുത്താണ് കോടതിയുടെ നടപടി. മറ്റു നാലു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ കോടതി വിസമ്മതിച്ചു.

2002ൽ നടന്ന ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ പ്രതികളായ 31 പേരുടെ ജാമ്യഹരജികളാണ് ഇന്നു കോടതിക്കുമുന്നിലെത്തിയത്. ഇതിൽ 20 പേർക്ക് ഗുജറാത്തിലെ വിചാരണാ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. വിചാരണാ കോടതിയുടെ വിധിയെ ഗുജറാത്ത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.

ഗോധ്ര ട്രെയിൻ കത്തിക്കലിനു പിന്നാലെ നടന്ന ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ നരോദ ഗാം കലാപത്തിലെ മുഴുവൻ പ്രതികളെയും ഇന്നലെയാണ് ഗുജറാത്തിലെ പ്രത്യേക കോടതി വെറുതെവിട്ടത്. മുൻ ബി.ജെ.പി മന്ത്രി മായാ കോട്‌നാനി ഉൾപ്പെടെ 67 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. മുൻ വി.എച്ച്.പി നേതാവ് ജയദീപ് പട്ടേൽ, മുൻ ബജ്രങ്ദൾ നേതാവ് ബാബു ബജ്രങ്കി എന്നിവരും അഹ്മദാബാദിലെ പ്രത്യേക കോടതി വെറുതെവിട്ട കൂട്ടത്തിലുണ്ട്.

പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ്.ഐ.ടി) കേസുകൾ അന്വേഷിക്കുന്ന സ്‌പെഷൽ ജഡ്ജി എസ്.കെ ബക്ഷിയാണ് കേസ് പരിഗണിച്ചത്. നരോദ ഗാം കലാപകേസിൽ ആകെ 86 പ്രതികളാണുണ്ടായിരുന്നത്. ഇഥിൽ 18 പേർ വിചാരണ കാലയളവിൽ മരിച്ചു. ഒരാളെ നേരത്തെ കോടതി വെറുതെവിടുകയും ചെയ്തു.

Summary: Supreme Court grants bail to 8 convicts, refuses relief to 4 others in Godhra train carnage case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News