ന്യൂഡല്‍ഹി: ജനങ്ങളെ പരിഭ്രാന്തിയിലേക്ക് തള്ളിവിട്ട് രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് അഭ്യൂഹങ്ങളെ സോഷ്യല്‍മീഡിയ ശക്തമായ രീതിയില്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം കിംവദന്തികള്‍ മാത്രമാണെന്നും തെറ്റായ വാര്‍ത്തകളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്രം സ്ഥിരീകരിച്ചു.
കോവിഡ് കാലഘട്ടത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി പ്രതിസന്ധിയെ മറികടന്നതുപോലെ നിലവിലെ പശ്ചിമേഷ്യന്‍ യുദ്ധഭീതിയെയും നാം മറികടക്കുമെന്നായിരുന്നു പാര്‍ലമെന്റില്‍ മോദിയുടെ പ്രസ്താവന. ഇതോടെയാണ് രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കാമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രം വിളിച്ചുചേർത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുകയായിരുന്നു.
എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തില്‍ പ്രധാനമന്ത്രി ലോക്ഡൗണിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും കൊറോണയെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ ഈ പ്രതിസന്ധിയെയും നേരിടാമെന്നാണ് പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം അഭ്യൂഹങ്ങൾ തള്ളിക്കളയുകയായിരുന്നു.
'കോവിഡ് കാലത്തെ അതിജീവിച്ചതുപോലെ ഒരുമിച്ച് നിന്ന് തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമാണിത്. നിലവിലെ യുദ്ധസാഹചര്യം എത്രകാലത്തേക്ക് നീണ്ടുപോകുമെന്ന കാര്യത്തില്‍ ഇതുവരെയ്ക്കും വ്യക്തത വന്നിട്ടില്ല. നമുക്കറിയാവുന്നത് പോലെ, അനുനിമിഷം സാഹചര്യങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പറയുന്നത്, മുന്നിലുള്ള വെല്ലുവിളിയെ അതിജയിക്കാന്‍ ഓരോ പൗരന്മാരും തയ്യാറാവേണ്ടതുണ്ട്. യുദ്ധം നീണ്ടുപോയേക്കാം. എങ്കിലും ഒരുകാര്യം വ്യക്തമാക്കാം, രാജ്യത്തിന് അനിവാര്യമായ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിനും നടപടികളെടുക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാണ്'. പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രസംഗത്തിലെവിടെയും രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മോദി പറഞ്ഞിരുന്നില്ല. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിന് പ്രധാനമായും, യുദ്ധസാഹചര്യത്തില്‍ രാജ്യം നേരിടുന്ന ഇന്ധന-ഊര്‍ജ പ്രതിസന്ധിയും ഹോര്‍മൂസ് കടലിടുക്കിലെ അടിയന്തരാവസ്ഥയുമാണ് കാരണം.
നിലവിലെ പ്രതിസന്ധി നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ ഇരുസഭകളെയും അറിയിച്ചിരുന്നു. അതേസമയം, ഇന്ധനപ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി രണ്ട് കപ്പലുകള്‍ ഇന്ന് ഇന്ത്യന്‍ തീരത്ത് എത്തും. 92,000-ലധികം മെട്രിക് ടണ്‍ എല്‍പിജിയുമായി ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ കപ്പലുകളാമ് ഇന്ത്യന്‍ തീരത്തെത്തുക. ഇരുകപ്പലുകളും ഹോര്‍മൂസ് തീരത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. അതേസമയം, രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന അവകാശവാദം കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും കടുത്ത ആശങ്കയിലാണ് ജനങ്ങള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് നയാര പമ്പുകളില്‍ പെട്രോളിനും ഡീസലിനും ഇന്നലെ വില വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വര്‍ധിപ്പിച്ചത്.