കിലോയ്ക്ക് 325 രൂപ; 60 കിലോ ചെറുനാരങ്ങ അടിച്ചുമാറ്റി കള്ളന്‍, കൂടെ ഉള്ളിയും വെളുത്തുള്ളിയും

ഗോഡൗണിൽ നിന്ന് ഉയർന്ന വിലയുള്ള മറ്റ് ചില പച്ചക്കറികളും കള്ളന്‍മാര്‍ മോഷ്ടിച്ചിട്ടുണ്ട്

Update: 2022-04-12 05:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഉത്തര്‍പ്രദേശ്: ഇന്ധനവിലക്കൊപ്പം പച്ചക്കറി വിലയും കുതികുതിച്ചുകൊണ്ടിരിക്കുകയാണ്. താരതമ്യേന വിലക്കുറവുള്ളവയുടെ വില കേട്ടാല്‍ പോലും പൊള്ളുന്ന അവസ്ഥയാണ്. ഒരു കിലോ ചെറുനാരങ്ങയുടെ വില 325 രൂപയാണ്. അതുകൊണ്ടു തന്നെ മോഷ്ടാക്കളുടെയും കണ്ണ് പച്ചക്കറിയിലാണ്. ഷാജഹാൻപൂരിലെ ഒരു പച്ചക്കറി വ്യാപാരിയുടെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 60 കിലോഗ്രാം ചെറുനാരങ്ങയാണ് മോഷണം പോയത്.

ഗോഡൗണിൽ നിന്ന് ഉയർന്ന വിലയുള്ള മറ്റ് ചില പച്ചക്കറികളും കള്ളന്‍മാര്‍ മോഷ്ടിച്ചിട്ടുണ്ട്.  40 കിലോ ഉള്ളി, 38 കിലോ വെളുത്തുള്ളി, ഒരു ഫോർക്ക് എന്നിവ മോഷ്ടാക്കൾ കൊണ്ടുപോയതായി പച്ചക്കറി വ്യാപാരിയായ മനോജ് കശ്യപ് പറഞ്ഞു. ഞായറാഴ്ച രാവിലെ പച്ചക്കറി മാർക്കറ്റിലെത്തിയപ്പോഴാണ് ഗോഡൗണിന്‍റെ പൂട്ട് തകർത്ത് പച്ചക്കറികൾ റോഡിൽ ചിതറിക്കിടക്കുന്നത് കണ്ടതെന്ന് ബജാരിയ മേഖലയിൽ കടയുള്ള ബഹാദുർഗഞ്ച് മൊഹല്ലയിലെ വ്യാപാരി പറഞ്ഞു. മോഷണവിവരം പുറത്തറിഞ്ഞതോടെ പ്രദേശത്തെ വ്യാപാരികള്‍ പ്രതിഷേധിച്ചു. മോഷ്ടാക്കളെ എത്രയും വേഗം പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളിലായി ചെറുനാരങ്ങയുടെ വിലയില്‍ സമാനതകളില്ലാത്ത വര്‍ധനവാണ് ഉണ്ടായത്. ലഖ്‌നൗവിൽ, നാരങ്ങ കിലോഗ്രാമിന് 325 രൂപയ്ക്കും ഒരെണ്ണത്തിന് 13 രൂപയ്ക്കുമാണ് വില്‍പന നടത്തുന്നത്. വില കൂടിയതോടെ ദല്‍ തഡ്ക, തന്തൂരി ചിക്കന്‍ എന്നിവ പാചകം ചെയ്യുമ്പോള്‍ ചെറുനാരങ്ങയെ തീര്‍ത്തും ഒഴിവാക്കിയിട്ടുണ്ട്. വീടുകളില്‍ അതിഥികള്‍ക്ക് നല്‍കാറുള്ള നാരങ്ങാവെള്ളവും ഉപേക്ഷിച്ചിട്ടുണ്ട്.

ഉയർന്ന വില ഉപഭോഗം കുത്തനെ കുറയ്ക്കാൻ സാധാരണക്കാരെ നിർബന്ധിതരാക്കിയപ്പോൾ, പല വഴിയോര 'ധാബ'കളും ടേക്ക്അവേ ഭക്ഷണശാലകളും നാരങ്ങ വിളമ്പുന്നത് നിർത്തി. ആഡംബര ഹോട്ടലുകളിലെ സാലഡില്‍ നിന്നും ചെറുനാരങ്ങ പറപറന്നിട്ടുണ്ട്. "ചെറിയ ഹോട്ടലുകൾ നാരങ്ങ വിളമ്പുന്നത് നിർത്തി, ഇന്ധന വില വർധനയും ഉൽപാദനം കുറഞ്ഞതുമാണ് വില പെട്ടെന്ന് ഉയരാൻ കാരണം'' ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് ഗിരീഷ് ഒബ്‌റോയ് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News