മോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റും, കാർഷിക കടങ്ങൾ എഴുതി തള്ളും; ഗുജറാത്തിൽ കോൺഗ്രസ് വാഗ്ദാനം

പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകും, തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം 3000 രൂപ വീതം നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

Update: 2022-11-12 13:00 GMT
Advertising

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. അധികാരത്തിലെത്തിയാൽ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി സർദാർ പട്ടേൽ സ്റ്റേഡിയം എന്നാക്കുമെന്നാണ് ഒരു വാഗ്ദാനം. 10 ലക്ഷം പേർക്ക് തൊഴിൽ, സ്ത്രീകൾക്ക് സർക്കാർ ജോലിയിൽ 50 ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ടുവെക്കുന്നു. തങ്ങൾ അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് പ്രകടനപത്രികക്ക് അംഗീകാരം നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

അവിവാഹിതരായ സ്ത്രീകൾക്കും വിധവകൾക്കും മുതിർന്ന സ്ത്രീകൾക്കും 2000 രൂപ നൽകും, 3000 സർക്കാർ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ തുറക്കും, പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകും, തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം 3000 രൂപ വീതം നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

മൂന്ന് ലക്ഷം രൂപ വരെ കാർഷിക ലോൺ എഴുതി തള്ളും, 3000 യൂണിറ്റ് സൗജന്യ വൈദ്യുതി, 500 രൂപക്ക് ഗാർഹികാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ, 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, അഞ്ച് ലക്ഷം രൂപ വരെ സൗജന്യ മരുന്നുകൾ തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. നാല് ലക്ഷം രൂപ കോവിഡ് നഷ്ടപരിഹാരമായി നൽകുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News