പ്രജ്വൽ രേവണ്ണക്ക് രക്ഷ​പ്പെടാനുള്ള സൗകര്യമൊരുക്കിയത് ദേവഗൗഡയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്​പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോദിക്ക് വീണ്ടും സിദ്ധരാമയ്യ കത്തയച്ചെങ്കിലും ഇനിയും നടപടിയെടുത്തിട്ടില്ല

Update: 2024-05-27 12:45 GMT
Editor : Anas Aseen | By : Web Desk

എച്ച്.ഡി ദേവഗൗഡ

Advertising

ബംഗളുരു: ലൈംഗികാതിക്രമ കേസിലെ പ്രതിയായ ചെറുമകൻ പ്രജ്വൽ രേവണ്ണക്ക് വിദേശത്തേക്ക് രക്ഷ​പ്പെടാനുള്ള സൗകര്യമൊരുക്കിയത് എച്ച്.ഡി ദേവഗൗഡ തന്നെയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ചെറുമക​ന് രക്ഷപ്പെടാനുള്ള എല്ലാ സൗകര്യമൊരുക്കിയ ശേഷം മുൻ പ്രധാനമന്ത്രി ഇപ്പോൾ പുറത്തുവിട്ട കത്ത് പൊതുജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനാണെന്നും കർണാടക മുഖ്യമന്ത്രി ആരോപിച്ചു.

ലൈംഗികാരോപണത്തിൽപ്പെട്ടതിന് പിന്നാലെ രാജ്യംവിട്ട ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്ക് മുന്നറിയിപ്പുമായി മുത്തച്ഛനും ജനതാദൾ (സെക്കുലർ) തലവനുമായ എച്ച്.ഡി ദേവഗൗഡ ഇന്നലെ കത്തെഴുതിയിരുന്നു. എത്രയും പെട്ടെന്ന് നാട്ടിൽ തിരിച്ചെത്തി നിയമനടപടി നേരിടാൻ അദ്ദേഹം പ്രജ്വൽ രേവണ്ണയോട് ആവശ്യപ്പെട്ടു. എവിടെയാണെങ്കിലും ഉടൻ തിരിച്ചെത്തണമെന്നും തന്റെ ക്ഷമ പരീക്ഷിക്കരുതെന്നുമാണ് അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്ത കത്തിൽ പറഞ്ഞത്.

പ്രജ്വൽ രേവണ്ണക്ക് എന്റെ മുന്നറിയിപ്പ് എന്ന തലക്കെട്ടിലാണ് രണ്ട് പേജുള്ള കത്ത് അദ്ദേഹം പ്രസിദ്ധീകരിച്ചത്.''ജനങ്ങൾ എനിക്കും കുടുംബത്തിനുമെതിരെ കടുത്ത വാക്കുകളാണ് ഏതാനും ആഴ്ചകളായി ഉപയോഗിക്കുന്നത്. എനിക്ക് അതിനെക്കുറിച്ച് ബോധ്യമുള്ള. അവരെ വിമർശിക്കാനോ അവരുടെ കുറ്റപ്പെടുത്തലുകൾ നിർത്താനോ ഞാൻ ആഗ്രഹിക്കുന്നില്ല. സത്യം പുറത്തുവരുന്നത് വരെ അവർ കാത്തിരിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നില്ല. പ്രജ്വൽ രേവണ്ണയുടെ പ്രവർത്തനങ്ങളെക്കുറിച്ചോ വിദേശത്തേക്ക് കടന്നതിനെക്കുറിച്ചോ തനിക്കറിയില്ലായിരുന്നു എന്ന് അവരെ ബോധ്യപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. എല്ലാ സത്യവും സർവശക്തന് അറിയാമെന്നാണ് എന്റെ വിശ്വാസം''-കത്തിൽ ദേവഗൗഡ പറഞ്ഞു.തന്റെ വാക്കുകൾ അവഗണിച്ചാൽ കുടുംബത്തിൽ പൂർണമായി ഒറ്റപ്പെടുമെന്ന് ദേവഗൗഡ മുന്നറിയിപ്പ് നൽകി. തന്നോട് എന്തെങ്കിലും ബഹുമാനം അവശേഷിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തിരിച്ചുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതെ സമയം പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്​പോർട്ട് അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോദിക്ക് വീണ്ടും സിദ്ധരാമയ്യ കത്തയച്ചെങ്കിലും കേ​​ന്ദ്രസർക്കാർ ഇനിയും നടപടിയെടുത്തിട്ടില്ല. ബലാത്സംഗ കേസിൽ പ്രതിയായ പ്രജ്വൽ രാജ്യം വിട്ടത് നാണക്കേടാണ്. ഏപ്രിൽ 27 നാണ് പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് രക്ഷപ്പെട്ടത്. നേരത്തെ കത്തയച്ചിട്ടും നടപടിയെടുക്കാത്ത മോദിയുടെ നിലപാട് നിരാശയുണ്ടാക്കുന്നതാണ്. എംപിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. അതിൽ 23 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. പ്രജ്വൽ രേവണ്ണക്കെതിരെ ഉയർന്ന ഗുരുതര കുറ്റകൃത്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ഒരിക്കൽ കൂടി എഴുതുന്നു. പ്രജ്വലിനെതിരെ ഉയർന്ന പരാതികൾ കർണാടകയിലെ ജനങ്ങളുടെ മന:സാക്ഷിയെ ഞെട്ടിക്കുന്നതും രാജ്യവ്യാപകമായി ആശങ്ക ഉളവാക്കുന്നതുമാണെന്നും കത്തിൽ പറഞ്ഞിരുന്നു.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായ പ്രജ്വൽ രാജ്യം വിട്ടത് ലജ്ജാകരമാണ്. രാജ്യം വിടാനും ക്രിമിനൽ നടപടികളിൽ നിന്ന് രക്ഷപ്പെടാനും പ്രജ്വല തന്റെ നയതന്ത്ര പദവി ദുരുപയോഗം ചെയ്തു. ലുക്ക് ഔട്ട് സർക്കുലറും ബ്ലൂ കോർണർ നോട്ടീസും സെക്ഷൻ 41 എ സിആർപിസി പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്റെ രണ്ട് നോട്ടീസുകളും നൽകിയിട്ടുംപ്രജ്വല് രേവണ്ണ ഒളിവിൽ കഴിയുന്നത് ഗൗരവതരമായ കാര്യമാണ്. പ്രജ്വൽ രാജ്യത്തെ നിയമസംവിധാനങ്ങളോട് സഹകരിക്കാത്തതിനെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു.​ ഒരു തവണ കത്തയച്ചിട്ടും നടപടി സ്വീകരിക്കാത്തത് നിരാശജനകമാ​ണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News