'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ' ആര്‍.എസ്.എസ് ആശയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് യെച്ചൂരി

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷയെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം

Update: 2022-10-10 05:28 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: രാജ്യത്ത് ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സി.പി.എം. ഇന്ത്യയുടെ സവിശേഷവും സമ്പന്നവുമായ ഭാഷാ വൈവിധ്യത്തിൽ 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ' എന്ന ആർ.എസ്.എസ് വീക്ഷണം അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷയെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. വൈവിധ്യങ്ങളുടെ ആഘോഷമാണ്‌ ഇന്ത്യയെന്നും യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.

ഹിന്ദിഭാഷ കേന്ദ്ര സർവീസിൽ നിർബന്ധമാക്കുന്നത് ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു . ഒരു ഭാഷ , ഒരു മതം, ഒരു സംസ്കാരം എന്ന ആര്‍.എസ്.എസ് അജണ്ടയാണ് നടപ്പിലാക്കുന്നത്. 22 ഔദ്യോഗിക ഭാഷകളുണ്ടായിട്ടും ഹിന്ദി അടിച്ചേൽപ്പിക്കാൻ നീക്കം നടത്തുന്നു. വൈവിധ്യങ്ങൾക്ക് മുകളിൽ ഏകത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കം മതരാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പാണെന്നും രാജേഷ് കുറ്റപ്പെടുത്തി.

Advertising
Advertising

തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്നാണ് അമിത് ഷാ അധ്യക്ഷനായ ഔദ്യോഗികഭാഷാ പാര്‍ലമെന്‍റികാര്യ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളില്‍ ഇംഗ്ലീഷിനുപകരം ഹിന്ദി നിര്‍ബന്ധമാക്കണം. ചോദ്യപേപ്പര്‍ ഹിന്ദിയിലാകണം. നിയമനത്തില്‍ ഹിന്ദി പ്രവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം.ഓഫീസുകളില്‍ അത്യാവശ്യത്തിനു മാത്രം ഇംഗ്ലീഷ് ഉപയോഗിക്കണം. കാലക്രമേണ ഇതും ഹിന്ദിയിലേക്ക് മാറ്റണം.എഴുത്തുകള്‍, ഫാക്‌സ്, ഇ-മെയില്‍, ക്ഷണക്കത്തുകള്‍ എന്നിവ ഹിന്ദിയിലാകണമെന്നും ശിപാര്‍ശയില്‍ പറയുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News