ആക്രമിക്കപ്പെട്ട ഫലസ്തീൻ കുട്ടികളെ അധിക്ഷേപിച്ച് ട്വീറ്റുകളിട്ട ഹിന്ദുത്വ ഇൻഫ്ലുവൻസർ ഹൃദയാഘാതം മൂലം മരിച്ചു

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു ഫലസ്തീൻ ബാലന്റെ ചിത്രം ഫെയർ ആൻഡ് ലൗലി പരസ്യത്തിനൊപ്പം ചേർത്തായിരുന്നു ഒരു അധിക്ഷേപം.

Update: 2023-10-30 16:44 GMT
Advertising

ഗസയിൽ ഇസ്രായേൽ ആക്രമണത്തിന് ഇരയായ ഫലസ്തീൻ കുട്ടികളെ അധിക്ഷേപിച്ചും അപകീർത്തിപ്പെടുത്തിയും നിരന്തരം ട്വീറ്റുകളിട്ടുകൊണ്ടിരുന്ന ഹിന്ദുത്വ ഇൻഫ്ലുവൻസർ ഹൃദയാഘാതം മൂലം മരിച്ചു. 'IAS Smoking skills' എന്ന ട്വിറ്റർ ഹാൻഡിലിനുടമയായ 30കാരൻ യാഷ് ആണ് ഒക്ടോബർ 29ന് മരിച്ചത്.

വ്യോമാക്രമണത്തിന് ഇരകളായ ഫലസ്തീൻ കുട്ടികളെ കളിയാക്കിയും അധിക്ഷേപിച്ചും മീം ഉണ്ടാക്കിയും എക്‌സിലൂടെ നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരുന്നയാളാണ് തീവ്രഹിന്ദുത്വവാദിയായ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ യാഷ്. ഇതുകൂടാതെ നിരവധി മുസ്‌ലിംവിരുദ്ധ ട്വീറ്റുകളും ഇയാൾ പങ്കുവച്ചിട്ടുണ്ട്. ട്വിറ്ററിൽ 1.2 ലക്ഷത്തോളം ഫോളോവർമാരുള്ള ഈ ഐ.ഡി കഴിഞ്ഞദിവസം വരെ വിദ്വേഷ- അധിക്ഷേപ ട്വീറ്റ് പങ്കുവച്ചിരുന്നു.

ഒക്ടോബർ 13ന് ഇയാൾ ഫല്‌സ്തീൻ കുട്ടികൾക്കെതിരെ അത്യന്തം ഹീനവും അധിക്ഷേപകരവുമായ മീമുണ്ടാക്കി ട്വീറ്റ് ചെയ്തിരുന്നു. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു ഫലസ്തീൻ ബാലന്റെ ചിത്രം ഫെയർ ആൻഡ് ലൗലി പരസ്യത്തിനൊപ്പം ചേർത്തായിരുന്നു ഇത്. 'ഫെയർ ആൻഡ് ലൗലി മീറ്റർ' എന്നാണ് വ്യോമാക്രമണത്തിന് ഇരയായ കുട്ടിയുടെ ചിത്രം പരസ്യത്തിൽ നാലാമതായി ചേർത്ത് ഇയാൾ അധിക്ഷേപിച്ചത്. 


ഈ ട്വീറ്റ്, 'എനിക്ക് രണ്ട് ലക്ഷം ഫോളോവേഴ്സിനെ കിട്ടുന്നില്ലെങ്കിൽ ഇത്തരം ട്വീറ്റുകൾ കൊണ്ട് എന്ത് പ്രയോജനം' എന്ന തലക്കെട്ടോടെ ഒക്ടോബർ 17ന് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. മറ്റൊരു ട്വീറ്റിൽ, വ്യോമാക്രമണത്തിൽ ഛേദിക്കപ്പെട്ട ഒരു ഫലസ്തീൻ കുട്ടിയുടെ കാലുകളുടെ ചിത്രം ഉപയോഗിച്ച് 'അധിക കാലുകൾ നേടുക' എന്നും ഇയാൾ പരിഹസിച്ച് കുറിച്ചിരുന്നു.

ഇയാളുടെ മരണത്തിൽ ആദരാജ്ഞലിയും ദുഃഖവും രേഖപ്പെടുത്തിയും ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലയും മുമ്പ് പ്രവാചകനിന്ദാ കേസിൽ അറസ്റ്റിലായ മുൻ ബിജെപി നേതാവും സംഘ്പരിവാർ പോർട്ടലായ ഓപ് ഇന്ത്യ എഡിറ്റർ ഇൻ ചീഫുമായ നുപൂർ ശർമയും മിസ്റ്റർ സിൻഹയെന്ന നിരവധി സംഘ്പരിവാർ അനുകൂല പ്രൊഫൈലുകളും രംഗത്തെത്തിയിട്ടുണ്ട്.


'സ്‌മോക്കിങ് സ്‌കിൽസ്07ന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്'- എന്നായിരുന്നു പൂനവാലയുടെ ട്വീറ്റ്. 'ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലാണ് ഞാൻ. അദ്ദേഹം സുഖമായി യാത്ര ചെയ്ത് മഹാദേവന്റെ കാൽക്കൽ ഇടം കണ്ടെത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഓം ശാന്തി'- എന്നാണ് നുപൂർ ശർമയുടെ ട്വീറ്റ്. 'സ്‌മോക്കിങ് സ്കിൽസിന്റെ വേർപാടിന്റെ അത്യന്തം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമായ വാർത്ത ലഭിച്ചു' എന്നാണ് മിസ്റ്റർ സിൻഹയുടെ ഒരു ട്വീറ്റ്.w

'അദ്ദേഹത്തിന് 30 വയസ് പോലുമായിട്ടില്ല. ഹൃദയാഘാതമായിരുന്നു. അങ്ങേയറ്റം അവിശ്വസിനീയം'- മറ്റൊരു ട്വീറ്റിൽ ഇയാൾ പറയുന്നു. യാഷിന്റെ മരണത്തിൽ പ്രതികരണവുമായി മറ്റ് ചില ട്വിറ്റർ ഉപഭോക്താക്കളും രം​ഗത്തെത്തി. 'കർമം കഠിനമായി തന്നെ തിരിച്ചടിക്കും. സ്മോക്കിങ് സ്കിൽസ് അതിന്റെ മികച്ച ഉദാഹരണമാണ്'- ഒരാൾ കുറിച്ചു.

'പലസ്തീനികളെ കളിയാക്കിയ ഐഎഎസ് സ്മോക്കിങ് സ്കിൽസ് എന്ന ഈ വ്യക്തി ഇപ്പോൾ ഇല്ല. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. ജീവിതം ചാക്രികമാണ്. കർമം പ്രവചനാതീതമാണ്. പരസ്പരം ദയയും ബഹുമാനവും പുലർത്തുക'- മറ്റൊരു എക്സ് ഉപയോക്താവ് പറഞ്ഞു. 'സ്മോക്കിങ് സ്കിൽസ് ഇനി ഇല്ല. അയാൾ എപ്പോഴും ഒരു വിദ്വേഷം പോലെ ഓർക്കപ്പെടും'- മറ്റൊരു ഉപയോക്താവ് എഴുതി.






Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News