റഷ്യൻ യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത്; പ്രതിപട്ടികയിൽ മൂന്ന് മലയാളികൾ

രാജ്യത്ത് 13 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ്

Update: 2024-03-09 06:14 GMT
Editor : ശരത് പി | By : Web Desk
Advertising

ന്യൂഡൽഹി: റഷ്യൻ യുദ്ധമേഖലയിലേക്ക് മനുഷ്യകടത്ത് നടത്തിയെന്ന കേസിൽ മൂന്ന് മലയാളികൾ ഉൾപടെ 19 പേർ സി.ബി.ഐ പ്രതിപട്ടികയിൽ.തിരുവനന്തപുരം തൈവിളാകം സ്വദേശികളായ റോബോ, ജോബ്, തിരുവനന്തപുരം തുമ്പ സ്വദേശി ടോമി എന്നിവരാണ് മലയാളികൾ. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ തിരുവനന്തപുരം, ചെന്നൈ, ഡൽഹി, മുംബൈ, ചണ്ഡിഗഢ്, അംബാല, മധുര ഉൾപ്പടെ 13 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തുകയും 50 ലക്ഷം രൂപയും ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ക്രിമിനൽ ഗൂഢാലോചന, വഞ്ചന, മനുഷ്യക്കടത്ത് തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.

ഉയർന്ന ശമ്പളമുള്ള ജോലി നൽകാമെന്ന് പറഞ്ഞാണ് പലരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. എന്നാൽ, ഇവരെ പിന്നീട് കബളിപ്പിച്ച് സൈന്യത്തിൽ ചേർക്കുകയായിരുന്നു.

സ്വകാര്യ സർവകലാശാലകളിൽ കുറഞ്ഞ ഫീസ് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെയും കടത്തി.

റഷ്യൻ സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തുള്ള ഏജന്റുമാരുടെ കെണിയിൽ വീഴരുതെന്നും യുദ്ധമുഖത്ത് പെട്ടുപോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ റഷ്യൻ സർക്കാരുമായി സംസാരിച്ചിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ചയാണ് ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ യുവാവ് യുക്രൈനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവന്നത്. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫാനാണ് (30) കൊല്ലപ്പെട്ടതെന്ന് മോസ്‌കോയിലെ ഇന്ത്യൻ എംബസി അറിയിച്ചു

യുക്രൈനെതിരായ യുദ്ധത്തിന് തങ്ങളെ നിർബന്ധിക്കുകയാണെന്ന് കാണിച്ച് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് പേർ കഴിഞ്ഞദിവസം ഇന്ത്യൻ സർക്കാറിനോട് സഹായത്തിനായി അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News