ഞാന്‍ ജനങ്ങള്‍ക്കായാണ് ജീവിക്കുന്നത്, 140 കോടി ജനങ്ങളുടെ അനുഗ്രഹമാണ് എന്‍റെ രക്ഷാകവചം: നരേന്ദ്ര മോദി

ജമ്മു കശ്മീരിൽ ഇപ്പോള്‍ ആർക്കും പേടികൂടാതെ നടക്കാമെന്ന് ഭാരത് ജോഡോ യാത്രയെ സൂചിപ്പിച്ച് പ്രധാനമന്ത്രി

Update: 2023-02-08 16:18 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി

Advertising

ഡല്‍ഹി: താന്‍ ജനങ്ങൾക്കായാണ് ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലർ അവർക്കും അവരുടെ കുടുംബത്തിനും വേണ്ടി ജീവിക്കുന്നു. 140 കോടി ജനങ്ങളുടെ അനുഗ്രഹമാണ് തന്‍റെ സുരക്ഷാ കവചമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്‍റില്‍ നന്ദിപ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് മോദിയുടെ പ്രതികരണം.

അവസരങ്ങളുടെ വാതിൽ ജമ്മു കശ്മീരിന് തുറന്നു കൊടുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിൽ ആർക്കും പേടികൂടാതെ നടക്കാമെന്ന് ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ ചിലര്‍ക്ക് നിരാശയാണ്. വെറുപ്പിന്‍റെ രാഷ്ട്രീയം പുറത്തുവന്നു. ചിലർ നിരാശരാണ്. നിരാശയ്ക്ക് കാരണം അവർക്കെതിരായ തുടർച്ചയായ ജനവിധിയാണ്. ചിലരുടെ മനോനില വ്യത്യസ്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പേരുപറയാതെ ആയിരുന്നു മോദിയുടെ വിമര്‍ശനം.

യു.പി.എയുടെ 10 വർഷം ഭീകരവാദത്തിന്റേതായിരുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 2004 മുതൽ 2014 വരെ അഴിമതിയുടെ കാലമായിരുന്നു. രാജ്യം ഇപ്പോള്‍‌ നിർമാണ ഹബ്ബായി മാറി. നിരാശരായ ചിലർ രാജ്യം കൈവരിച്ച നേട്ടങ്ങളെ സ്വീകരിക്കാൻ തയ്യാറല്ല. സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ ഇന്ത്യ ചരിത്രം സൃഷ്ടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചില നേതാക്കൾ രാഷ്ട്രപതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു. കോൺഗ്രസ് നയപ്രഖ്യാപന പ്രസംഗത്തിൽ ചർച്ച ആഗ്രഹിക്കുന്നില്ല. നയസ്തംഭനത്തിൽ നിന്നും കുംഭകോണങ്ങളിൽ നിന്നും രാജ്യം മുക്തമാവുകയാണ്. മഹാമാരിക്കാലത്ത് ഇന്ത്യ അഭിമാനത്തോടെ നിലകൊണ്ടു. വെല്ലുവിളികളില്ലാതെ ജീവിതമില്ല. വെല്ലുവിളികൾ വന്നുകൊണ്ടിരിക്കും. ലോകമാകെ പ്രതിസന്ധിയിലാണ്. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇ.ഡിയാണ് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News