കോവിഡ് രണ്ടാം തരംഗം കവര്‍ന്നത് 800 ഡോക്ടര്‍മാരുടെ ജീവനെന്ന് ഐ.എം.എ
ജൂലൈ ഒന്ന്, ഡോക്ടേഴ്സ് ദിനത്തിൽ 'രക്ഷകരെ രക്ഷിക്കുക' എന്ന മുദ്രാവാക്യമായിരിക്കും ഉയർത്തുകയെന്നും ഐ.എം.എ പ്രഖ്യാപിച്ചു.
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് മരണമടഞ്ഞത് 800 ഡോക്ടര്‍മാരെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). ബിഹാർ, ഡൽഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹിയില്‍ 128, ബിഹാറില്‍ 115, യുപിയില്‍ 79, പശ്ചിമ ബംഗാളില്‍ 62, തമിഴ്നാട്ടില്‍ 51, രാജസ്ഥാനില്‍ 44, ആന്ധ്രാപ്രദേശില്‍ 42, ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ 39, തെലങ്കാനയില്‍ 37, ഒഡിഷയില്‍ 36, കേരളത്തില്‍ 24, മഹാരാഷ്ട്രയില്‍ 23, ഹരിയാനയില്‍ 19, അസ്സമില്‍ 10 എന്നിങ്ങനെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഐ.എം.എ അറിയിച്ചു.
മരിച്ചവരിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർ വളരെ കുറവാണ്. കുറച്ച് പേർ ഒരു ഡോസ് വാക്സിൻ എടുത്തവരാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ എത്ര, ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർ എത്ര എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടന്നുവരികയാണെന്നും ഐ.എം.എ അറിയിച്ചു.
കോവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്ടമായത് 1500ലധികം ഡോക്ടര്‍മാര്‍ക്കാണെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു. ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനത്തിൽ 'രക്ഷകരെ രക്ഷിക്കുക' എന്ന മുദ്രാവാക്യമായിരിക്കും ഉയർത്തുകയെന്നും ഐ.എം.എ പ്രഖ്യാപിച്ചു.