ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന ട്രംപിന്‍റെ വാദം തള്ളി വിദേശ കാര്യമന്ത്രാലയം
ട്രംപിനെ മോദി ഭയക്കുന്നെന്ന വിമർശനവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി.
ഡൊണാൾഡ് ട്രംപ്, നരേന്ദ്ര മോദി Photo| PTI
ഡൽഹി: റഷ്യയിൽ നിന്നും ഓയിൽ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വാദം തള്ളി ഇന്ത്യ. ഇന്ത്യൻ ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ട്രംപിനെ മോദി ഭയക്കുന്നെന്ന വിമർശനവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി.
റഷ്യയിൽ നിന്നും ഓയിൽ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നായിരുന്നു ട്രംപിന്‍റെ പരാമർശം. ഓപറേഷൻ സിന്ദൂറിലെ ട്രംപിൻ്റെ പ്രസ്താവനകളെ മോദി എതിർക്കുന്നില്ല. വൈറ്റ് ഹൗസില്‍ നടന്ന ഒരു ചടങ്ങില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം അവകാശപ്പെട്ടത്.
‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഇന്ന് ഉറപ്പുനൽകി. അതൊരു വലിയ ചുവടുവെപ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും’ – ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് ഉടനടി എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ കഴിയില്ലെന്നും, എന്നാല്‍ അത് നടപ്പിലാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസിന്റെ വിശ്വസ്തനായ പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുക്രൈനുമായുള്ള യുദ്ധത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ റഷ്യന്‍ എണ്ണ മറ്റ് രാജ്യങ്ങള്‍ വാങ്ങുന്നത് തടയാന്‍ യുഎസ് ഇടപെട്ടിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡോയില്‍ വാങ്ങുന്നത് യു.എസ് നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നതില്‍ നിന്ന് തടയാന്‍ ഇന്ത്യയ്‌ക്കെതിരെ യുഎസ് തീരുവയും ചുമത്തിയിരുന്നു.