ടിപ്പു സുൽത്താന്റെ ഇരുമ്പ് റോക്കറ്റുകൾ; യുദ്ധങ്ങളെ മാറ്റിമറിച്ച ഇന്ത്യൻ തന്ത്രത്തിന്റെ ചരിത്രം

1760കളിൽ ടിപ്പുവിന്റെ പിതാവ് ഹൈദർ അലി വികസിപ്പിച്ചെടുത്ത വിപ്ലവകരമായ ആയുധമായിരുന്നു ഇരുമ്പ് റോക്കറ്റുകൾ

Update: 2025-10-28 12:14 GMT

മൈസൂർ: ഉപഗ്രഹങ്ങളും ബഹിരാകാശ പദ്ധതികളും ഉണ്ടാകുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താൻ റോക്കറ്റുകൾ യുദ്ധത്തിന് ഉപയോഗിച്ചിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ലോകം യുദ്ധങ്ങൾ നടത്തുന്ന രീതിയെ തന്നെ മാറ്റിമറിച്ച ആയുധമായിരുന്നു ടിപ്പുവിന്റെ ഇരുമ്പ് റോക്കറ്റുകൾ. ലോകത്തിലെ ആദ്യത്തെ ഇരുമ്പ് കേസുള്ള റോക്കറ്റ് ആയിരുന്നു ടിപ്പുവിന്റെ പ്രധാന ആയുധം. 1760കളിൽ ടിപ്പുവിന്റെ പിതാവ് ഹൈദർ അലി വികസിപ്പിച്ചെടുത്ത വിപ്ലവകരമായ ആയുധമായിരുന്നു ഇരുമ്പ് റോക്കറ്റുകൾ എന്നറിയപെടുന്ന ഇരുമ്പ് കേസുള്ള ലോഹ സിലിണ്ടർ റോക്കറ്റ്. 1792ലെ മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധകാലത്താണ് ഇത് ആദ്യമായി ഉപയോഗിക്കുന്നത്.

Advertising
Advertising

വെടിമരുന്ന് നിറച്ച് മുളങ്കമ്പുകളിൽ ഘടിപ്പിച്ച ഓരോ റോക്കറ്റിനും 2 കിലോമീറ്ററിലധികം ഉയരാൻ കഴിയുമായിരുന്നു. അതിന്റെ വേഗതയും പ്രവചനാതീതതയും കൊണ്ട് ബ്രിട്ടീഷ് സൈനികരെ ടിപ്പുവിന്റെ പട ഭയപ്പെടുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ലോകത്തിലെ മിക്ക സൈന്യങ്ങളും പീരങ്കികളെയും അടിസ്ഥാന അഗ്നിശമന ആയുധങ്ങളെയും ആശ്രയിച്ചപ്പോൾ മൈസൂർ രാജ്യം ഇരുമ്പ്-കേസ്ഡ് റോക്കറ്റുകൾ പ്രയോഗിച്ചു. 1761 മുതൽ 1782 വരെ മൈസൂർ ഭരിച്ചിരുന്ന ഹൈദർ അലിയുടെ കാലത്താണ് ഈ സാങ്കേതികവിദ്യ ആരംഭിച്ചതെങ്കിലും അദേഹത്തിന്റെ മകൻ ടിപ്പു സുൽത്താൻ ഇത് പൂർണതയിലെത്തിച്ചു. പിന്നീട് യൂറോപ്യൻ റോക്കറ്റ് സാങ്കേതികവിദ്യയ്ക്ക് പ്രചോദനമായ ഒരു ആയുധം അവർ ഒരുമിച്ച് വികസിപ്പിച്ചെടുത്തു.

1799ൽ ടിപ്പുവിന്റെ ശ്രീരംഗപട്ടണം വീണപ്പോൾ ബ്രിട്ടീഷ് സൈന്യം ആയുധപ്പുരകൾ പിടിച്ചെടുത്തു. അതിനുള്ളിൽ നൂറുകണക്കിന് കേടുകൂടാത്ത റോക്കറ്റുകളും നിർമാണ ഉപകരണങ്ങളും അവർ കണ്ടെത്തി. ഇവ പഠനത്തിനായി ആഴ്‌സണലിലെ വൂൾവിച്ചിലേക്ക് അയച്ചു. വൂൾവിച്ചിൽ, എഞ്ചിനീയർ സർ വില്യം കോൺഗ്രീവ് പിടിച്ചെടുത്ത മൈസൂർ റോക്കറ്റുകൾ പരിശോധിക്കുകയും സ്വന്തം പതിപ്പുകൾ രൂപകൽപ്പന ചെയ്യാൻ തുടങ്ങുകയും ചെയ്തു. 'എ കൺസൈസ് അക്കൗണ്ട് ഓഫ് ദി ഒറിജിൻ ആൻഡ് പ്രോഗ്രസ് ഓഫ് ദി റോക്കറ്റ് സിസ്റ്റം' (1807) എന്ന തന്റെ പുസ്തകത്തിൽ ഇതിനെ കുറിച്ച് അദേഹം പറയുന്നുണ്ട്. കോൺഗ്രീവ് റോക്കറ്റ് താമസിയാതെ ബ്രിട്ടീഷ് സൈന്യത്തിന്റെ ഒരു പ്രധാന ഘടകമായി മാറി. 1812ലെ നെപ്പോളിയൻ യുദ്ധങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നു എന്നതും ചരിത്രമാണ്.

ഇന്ന് ഇന്ത്യയുടെ ഐഎസ്ആർഒ ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കുമ്പോൾ ടിപ്പുവിന്റെ ആദ്യകാല ഇരുമ്പ് റോക്കറ്റുകളുടെ കഥ മൈസൂരിന്റെ ആകാശത്തിലെ തീപ്പൊരികളോടെയാണ് രാജ്യത്തിന്റെ നക്ഷത്രങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചതെന്ന് ഓർമിപ്പിക്കുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News