കേരളത്തിൽ നിന്ന് യുക്രൈനിലേക്ക് സംഘത്തെ അയക്കാൻ ആലോചിച്ചിരുന്നു: വേണു രാജാമണി

എന്നാൽ രക്ഷാപ്രവർത്തനം പൂർണമായും വിദേശകാര്യ മന്ത്രാലയം നടത്തുമെന്ന് അറിയിച്ചു

Update: 2022-03-04 06:23 GMT
Advertising

കേരളത്തിൽ നിന്ന് യുക്രൈനിലേക്ക് സംഘത്തെ അയക്കാൻ ആലോചിച്ചിരുന്നതായി ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി വേണു രാജാമണി. എന്നാൽ രക്ഷാപ്രവർത്തനം പൂർണമായും വിദേശകാര്യ മന്ത്രാലയം നടത്തുമെന്ന് അറിയിച്ചു. സംഘത്തെ അയക്കുന്ന പദ്ധതി ഉപേക്ഷിച്ചോ എന്നത് തനിക്ക് അറിയില്ലെന്നും വേണു രാജാമണി പറഞ്ഞു. സുമിയിൽ 600 മലയാളികൾ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് നോർക്കയുടെ കണക്ക്. പിസോച്ചിനിൽ 1000 ഇന്ത്യക്കാരും കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.

യുക്രൈനിലെ രക്ഷാപ്രവർത്തനത്തിൽ കേന്ദ്രത്തെ വിമർശിച്ച് വേണു രാജാമണി രംഗത്തെത്തിയിരുന്നു. ഖാർകീവിലെ കുട്ടികൾ സ്വന്തം കഴിവുകൊണ്ടാണ് രക്ഷപ്പെട്ടത്. എംബസി സഹായിച്ചില്ല. യുദ്ധം രൂക്ഷമായ സുമിയിലെ കുട്ടികൾക്കായി എട്ടുദിവസമായിട്ടും എംബസി ഒന്നും ചെയ്തില്ലെന്നും വേണുരാജാമണി കുറ്റപ്പെടുത്തി. പ്രശ്‌നമില്ലാത്ത സ്ഥലങ്ങളിലെ വിദ്യാർഥികളെ നാട്ടിലെത്തിച്ച് ആഘോഷിക്കുകയാണ് കേന്ദ്രസർക്കാരെന്നും വേണു രാജാമണി മീഡിയവണിനോട് പറഞ്ഞു.

യുക്രൈൻ വിദ്യാർഥികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നു എന്ന് റഷ്യ പറഞ്ഞത് ഗൗരവമുള്ള കാര്യമാണ്. അതുകൊണ്ട് റഷ്യ വഴിയുള്ള രക്ഷാപ്രവർത്തനം ഊർജിതമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈനിലെ കേഴ്‌സൺ നഗരം പിടിച്ചെടുത്തതോടെ ഒഡേസയും ഡോൺബാസും ലക്ഷ്യം വെച്ചാണ് റഷ്യൻ നീക്കം. ഒഡേസയിൽ കൂടുതൽ റഷ്യൻ സേനയെ എത്തിച്ചു. ചെർണീവിലുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് സ്‌കൂളുകളും ഒരു കെട്ടിടവും പൂർണമായും തകർന്നു. ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടെന്നും 18 പേർക്ക് പരിക്കേറ്റതായും യുക്രൈൻ സ്ഥിരീകരിച്ചു. മരിയപോളിൽ റഷ്യയുടെ ഷെല്ലാക്രമണം ഇന്നലെയും തുടർന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കം 9000 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News