വലതുപക്ഷ സിനിമകൾക്ക് വൻ തോതിൽ പ്രക്ഷകരെ കണ്ടെത്താനാവുന്നു എന്നത് ഭയപ്പെടുത്തുന്നു: ജോൺ എബ്രഹാം
''ഞാൻ പുലർച്ചെ 4.30 ന് ഉണരും. സാധ്യമായത്ര വായിക്കും. ലോക വാർത്തകൾ എല്ലാം ശ്രദ്ധിക്കും. പ്രത്യേകിച്ചും ഹമാസ്, ഹിസ്ബുല്ല എന്നിവരെ സംബന്ധിച്ചുള്ള വാർത്തകൾ'' - ജോൺ പറഞ്ഞു.
ഹിന്ദുത്വ പ്രൊപഗണ്ട സിനിമകൾ ദേശീയ അവാർഡിനടക്കം അർഹമാകുന്നതിനിടെ ചർച്ചയായി ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ പ്രസ്താവനകൾ. മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിലാണ് ജോൺ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.
താൻ വലതുപക്ഷക്കാരനോ ഇടതുപക്ഷക്കാരനോ അല്ല. ഇരുചേരികളോടും കൂറില്ലാത്തയാളാണ്. പക്ഷെ വലതുപക്ഷ സിനിമകൾക്ക് ബഹുഭൂരിപക്ഷം പ്രേക്ഷകരെ കണ്ടെത്താനാവുന്നു എന്നത് എന്നെ ഭയപ്പെടുത്തുന്നുണ്ട്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ താനുൾപ്പെടെയുള്ളവർക്ക് അതു രണ്ടു ചോയ്‌സുകളാണ് നൽകുന്നത്. ഒന്നുകിൽ നിങ്ങൾക്ക് കൊമേഷ്യൽ ചിത്രങ്ങൾ നിർമിച്ചുകൊണ്ട് പണമുണ്ടാക്കാം. അല്ലെന്നുണ്ടെങ്കിൽ നമുക്ക് പറയാനുള്ള വസ്തുതകളോട് സത്യസന്ധതപുലർത്താം. താൻ ഇതിൽ രണ്ടാമത്തെ ചോയ്‌സാണ് സ്വീകരിക്കുന്നത്. അതിരുകടന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ ആളുകളെ സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ള സിനിമകൾ നിർമിക്കപ്പെടുകയും അവ പ്രേക്ഷകരെ കണ്ടെത്തുകയും ചെയ്യുന്നത് ഭയാനകമാണ് എന്നും ജോൺ എബ്രഹാം പറഞ്ഞു.
ഭാര്യക്കൊപ്പം പാർട്ടികളിലൊന്നും പങ്കെടുക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് വിവാഹത്തിനു മുമ്പും പാർട്ടികളിൽ പങ്കെടുക്കാറില്ല എന്നായിരുന്നു ജോണിന്റെ മറുപടി. താൻ മദ്യപിക്കാറില്ല. മദ്യപാന പാർട്ടികളിൽ തനിക്ക് ഒന്നും ചെയ്യാനും പറയാനുമില്ല. പക്ഷേ താൻ മദ്യപിക്കുന്നതിനെതിരല്ല, മലയാളിയായ തന്റെ പിതാവ് സിംഗിൾ മാൾട്ട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എനിക്ക് സോഷ്യൽ മീഡിയ പ്രമോഷന് പ്രത്യേക മാനേജർമാരില്ല. അഭിനയിച്ച സിനിമയുടെ പ്രമോഷൻ കഴിഞ്ഞാൽ ഞാൻ എന്റെ പേഴ്സണൽ ലൈഫിലേക്ക് പൂർണമായും ഒതുങ്ങും. പിന്നീട് മീഡിയയെ അടുപ്പിക്കില്ല. രാത്രി 9.30ന് തന്നെ ഉറങ്ങും.
പുലർച്ചെ 4.30 ന് ഉണരും. സാധ്യമായത്ര വായിക്കും. ലോക വാർത്തകൾ എല്ലാം ശ്രദ്ധിക്കും. പ്രത്യേകിച്ചും ഹമാസ്, ഹൂതി, ഹിസ്ബുല്ല എന്നിവരെ സംബന്ധിച്ചുള്ള വാർത്തകൾ- ജോൺ പറഞ്ഞു.