മാണ്ഡി: ഇടയ്ക്കിടെ വിവാദ പരാമര്‍ശം നടത്തുക എന്നത് ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ടിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമില്ല. എം.പിയാകുന്നതിനു മുന്‍പേ തന്നെ ബി.ജെ.പിയോട് പരസ്യമായി അനുഭാവം പ്രകടിപ്പിച്ചിരുന്ന നടി കോണ്‍ഗ്രസിനെതിരെ നിരന്തരം വിമര്‍ശമുന്നയിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കങ്കണ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
രാഹുല്‍ പാർലമെൻ്റിൽ അസംബന്ധ പ്രസ്താവനകൾ നടത്തുന്നുവെന്ന് ആരോപിച്ച കങ്കണ അദ്ദേഹത്തെ മയക്കുമരുന്ന് പരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. രാഹുലിനെ പരിഹസിച്ചുകൊണ്ടുള്ള കങ്കണയുടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റിലെ രാഹുലിന്‍റെ പ്രസംഗമാണ് കങ്കണയെ പ്രകോപിപ്പിച്ചത്.
''രാഹുൽ ഗാന്ധി തൻ്റെ വാക്കുകളിലൂടെ ഭരണഘടനയെ വ്രണപ്പെടുത്തുന്നു. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് പ്രായമോ ലിംഗഭേദമോ ജാതിയോ നോക്കിയല്ല. നാളെ രാഹുൽ ഗാന്ധി പറയും, ചർമ്മത്തിൻ്റെ നിറം നോക്കിയാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടതെന്ന്. അദ്ദേഹം ജനാധിപത്യത്തെ ബഹുമാനിക്കുന്നില്ല. ഇന്നലെയും അദ്ദേഹം പാർലമെൻ്റിൽ ഒരു കോമഡി ഷോ നടത്തി'' കങ്കണ പറഞ്ഞു. "രാഹുൽ ഗാന്ധിക്ക് ഒരു അന്തസുമില്ല. പാര്‍ലമെന്‍റിലെത്തുന്ന രീതിയും യുക്തിരഹിതമായ സംസാരരീതിയും നോക്കുമ്പോള്‍ അദ്ദേഹം മയക്കുമരുന്നുണ്ടോ എന്ന് സംശയമുണ്ട്. ഒന്നുകിൽ മദ്യപിച്ചോ അല്ലെങ്കില്‍ മയക്കുമരുന്നിന്‍റെ ലഹരിയിലോ ആയിരിക്കും അദ്ദേഹം പാർലമെൻ്റിലെത്തുന്നത്. അല്ലാതെ ആര്‍ക്കും ഇത്തരത്തിലൊരു പ്രസ്താവന നടത്താന്‍ കഴിയില്ല'' കങ്കണ പറഞ്ഞു.
കുരുക്ഷേത്ര യുദ്ധത്തില്‍ അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍പ്പെടുത്തിയതുപോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന്, ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞു.
''കുത്തക മൂലധനത്തിന്‍റെയും രാഷ്ട്രീയ കുത്തകയുടെയും ചട്ടക്കൂടാണ് ബിജെപി നിര്‍മിച്ചിരിക്കുന്ന ചക്രവ്യൂഹം. എംപിമാരും കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ എല്ലാവരും അതില്‍ കുടുങ്ങിയിരിക്കുകയാണ്. നിങ്ങള്‍ നിര്‍മിക്കുന്ന ചക്രവ്യൂഹം പ്രതിപക്ഷം ജാതി സെന്‍സസ് നടത്തി ഭേദിക്കും.21ാം നൂറ്റാണ്ടില്‍ മറ്റൊരു ചക്രവ്യൂഹം നിര്‍മിച്ചിട്ടുണ്ട്. അത് താമരയുടെ രൂപത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെഞ്ചിലാണ് ആ ചിഹ്നമുള്ളത്. ഈ ചക്രവ്യൂഹത്തിന് സിബിഐ, ഇഡി, ഐടി എന്നിങ്ങനെ മൂന്ന് ശക്തികളാണുള്ളത്. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട ഇടത്തരം വ്യവസായികള്‍ എന്നിവരെ ബജറ്റ് സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ മുന്‍പ് അഭിമന്യുവിനോട് ചെയ്തത് ഇപ്പോള്‍ ചെറുപ്പക്കാരോടും സ്ത്രീകളോടും കര്‍ഷകരോടും ചെറുകിടക്കാരോടും ചെയ്യുന്നു'' പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെയും രാഹുല്‍ പ്രസംഗത്തില്‍ കടന്നാക്രമിച്ചിരുന്നു. ഈ ആറുപേരും ചേര്‍ന്ന് രാജ്യത്തെ മുഴുവൻ തങ്ങളുടെ ചക്രവ്യൂഹത്തിൽ കുടുക്കിയെന്നും രാഹുല്‍ ആരോപിച്ചിരുന്നു.