ദേവഗൗഡയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കരുത്; പ്രജ്വല്‍ രേവണ്ണക്കെതിരായ കേസിൽ കുമാരസ്വാമി

മുൻ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയുടെ മകനായ എച്ച്‌.ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍ രേവണ്ണ

Update: 2024-04-30 07:16 GMT
Editor : Jaisy Thomas | By : Web Desk

എച്ച്.ഡി കുമാരസ്വാമി

Advertising

ബെംഗളൂരു:  ജെഡി(എസ്) എം.പി പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാരോപണം പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി പാര്‍ട്ടി നേതാവും കര്‍ണാടക  മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് കേസ് അന്വേഷിക്കുന്നുണ്ടെന്നും ആരെങ്കിലും തെറ്റ് ചെയ്താൽ രാജ്യത്തെ നിയമപ്രകാരമുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കുമാരസ്വാമി പറഞ്ഞു.

മുൻ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയുടെ മകനായ എച്ച്‌.ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍ രേവണ്ണ. ആരോപണങ്ങളിൽ നിന്ന് തന്നെയും കുടുംബത്തെയും അകറ്റി നിർത്തണമെന്നും വീഡിയോകൾ പ്രചരിക്കുന്നത് തൻ്റെ കുടുംബത്തിന് വലിയ നാണക്കേടുണ്ടാക്കിയെന്നും വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ, എച്ച്.ഡി ദേവഗൗഡയുടെ മകൻ കൂടിയായ കുമാരസ്വാമി പറഞ്ഞു. “നിങ്ങൾ എന്തിനാണ് കുടുംബപ്പേര് ഇതിലേക്ക് കൊണ്ടുവരുന്നതെന്ന് ഞാൻ കോൺഗ്രസ് നേതാക്കളോട് ചോദിക്കുന്നു. വ്യക്തിയെക്കുറിച്ച് സംസാരിക്കുക, ഇത് കുടുംബ പ്രശ്‌നമല്ല...ഇത് രേവണ്ണയുടെ കുടുംബത്തിൻ്റെ കാര്യമാണ്, ഞങ്ങൾക്ക് ഇതിൽ ഒരു ബന്ധവുമില്ല. അവര്‍ വേറെയാണ് താമസിക്കുന്നത്'' കുമാരസ്വാമി വ്യക്തമാക്കി. തങ്ങൾ ഇപ്പോൾ മാത്രമാണ് വിഷയത്തെ കുറിച്ച് പഠിക്കുന്നതെന്നും നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അന്വേഷണം തുടങ്ങുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ദേവഗൗഡയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കരുത്. ഞങ്ങൾ സ്ത്രീകളെ ബഹുമാനിക്കുന്നു,” അദ്ദേഹം ആവർത്തിച്ചു.

തന്നെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 47 കാരിയായ സ്ത്രീ ഏപ്രിൽ 28ന് ഹോളനർസിപുര എംഎൽഎ എച്ച്ഡി രേവണ്ണയ്ക്കും മകൻ ഹസൻ എംപി പ്രജ്വല്‍ രേവണ്ണയ്ക്കുമെതിരെ പരാതി നല്‍കുകയായിരുന്നു. പ്രജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകർത്തുകയും ചെയ്തുവെന്ന ആരോപണം ഉയർന്ന് ദിവസങ്ങൾക്ക് ശേഷമാണ് പരാതി.ഒരു വനിതാ സംഘടന കര്‍ണാടക വനിതാ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ കേസ് ഏറ്റെടുക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തെഴുതി.ഈ കേസുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷിക്കാൻ അഡീഷണൽ ഡിജി ഐജിപി ബിജെ സിംഗിൻ്റെ നേതൃത്വത്തിൽ കര്‍ണാടക സർക്കാർ ഇപ്പോൾ ഒരു എസ്ഐടി രൂപീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഹോളനർസിപുര പൊലീസ് പ്രജ്വലിനെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയായ യുവതി രേവണ്ണയുടെ വീട്ടിൽ മൂന്നര വർഷത്തോളം വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയും 2019 ജനുവരി മുതൽ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News