'നയിക്കുന്നത് മൂന്ന് കുരങ്ങന്മാർ': ബിഹാറിലെ മഹാസഖ്യത്തെ അധിക്ഷേപിച്ച് യോഗി ആദിത്യനാഥ്
ദർഭംഗയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു യോഗി ആദിത്യാനാഥിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍
യോഗി ആദിത്യനാഥ് Photo- PTI
ദർഭംഗ: ബിഹാറിലെ മഹാസഖ്യത്തെ അധിക്ഷേപിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂന്ന് കുരങ്ങന്മാർ നയിക്കുന്നതാണ് മഹാസഖ്യം. എസ് പി, ആർജെഡി, കോൺഗ്രസ് എന്നിവർ ഹിന്ദുവിരുദ്ധരാണെന്നും യോഗി പറഞ്ഞു.
തിങ്കളാഴ്ച ബിഹാറിലെ ദർഭംഗയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു യോഗി ആദിത്യാനാഥിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍.
"മഹാത്മാ ഗാന്ധിയുടെ മൂന്ന് കുരങ്ങുകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും, പക്ഷേ ഇന്ന് 'ഇന്‍ഡ്യ' സഖ്യത്തിൽ മൂന്ന് കുരങ്ങന്മാരുണ്ട്. പപ്പു, തപ്പു, അപ്പു. പപ്പുവിന് സത്യം പറയാൻ കഴിയില്ല, തപ്പുവിന് ശരി എന്താണെന്ന് കാണാൻ കഴിയില്ല, അപ്പുവിന് സത്യം കേൾക്കാനും കഴിയില്ല''- യോഗി ആദിത്യനാഥ് പറഞ്ഞു. എൻഡിഎ സർക്കാരിനു കീഴിൽ നടന്ന വികസന പ്രവർത്തനങ്ങൾ ഈ നേതാക്കൾക്ക് കാണാനോ കേൾക്കാനോ സംസാരിക്കാനോ കഴിയില്ലെന്നും അതിനാൽ അവർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി യോഗി പറഞ്ഞു.
അതേസമയം ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ സജീവമാണ്. മഹാസഖ്യത്തിനെതിരെ പ്രധാനമന്ത്രി രംഗത്തുണ്ട്. അതേസമയം മോദിക്കെതിരെ രാഹുൽ ഗാന്ധിയും രൂക്ഷ വിമർശനങ്ങളാണ് ഉയർത്തുന്നത്. ആദ്യഘട്ട വോട്ടെടുപ്പിന്റ പരസ്യപ്രചാരണം നാളെ അവസാനിക്കാൻ ഇരിക്കെയാണ് തെരഞ്ഞെടുപ്പ് യോഗങ്ങളിലെ കടന്നാക്രമണങ്ങൾ.
ഓപ്പറേഷൻ സിന്ദൂറിൽ നിന്ന് പാകിസ്ഥാനും കോൺഗ്രസും ഇതുവരെ കരകയറിയിട്ടില്ലെന്നും സിക്ക് കൂട്ടക്കൊല നടന്നത് കോൺഗ്രസിന്റെ കാലത്താണെന്നും മോദി റാലിയിൽ പറഞ്ഞു. 56 ഇഞ്ച് നെഞ്ച് അളവ് അവകാശപ്പെടുന്ന നരേന്ദ്രമോദി ഓപ്പറേഷൻ സിന്ദൂരിനിടെ ട്രംപ് വിളിച്ചപ്പോൾ പരിഭ്രാന്തനായെന്ന് രാഹുൽ തിരിച്ചടിച്ചു.