'മുസ്ലിം സഹോദരങ്ങളെ അന്തസ്സോടെ ജീവിക്കാൻ അനുവദിക്കൂ...' ബി.എസ് യെദ്യൂരപ്പ

'ഹിന്ദുക്കളും മുസ്ലിംകളും ഒരമ്മപെറ്റ മക്കളെപ്പോലെ കഴിയണമെന്നതാണ് നമ്മുടെ ആഗ്രഹം. പക്ഷേ, ചില കുബുദ്ധികൾ ഇത് അട്ടിമറിക്കാൻ ആഗ്രഹിക്കുന്നു.'

Update: 2022-04-12 13:10 GMT
Editor : André | By : André

മംഗളുരു: കർണാടകയിൽ വർദ്ധിച്ചുവരുന്ന വംശീയ വിദ്വേഷ അക്രമങ്ങൾക്കിടെ സംയമനം പാലിക്കാനും മുസ്ലിംകളെ മാന്യമായി ജീവിക്കാൻ അനുവദിക്കാനും വലതുപക്ഷ ഗ്രൂപ്പുകളോടാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.

'ഹിന്ദുക്കളും മുസ്ലിംകളും ഒരമ്മപെറ്റ മക്കളെപ്പോലെ കഴിയണമെന്നതാണ് നമ്മുടെ ആഗ്രഹം. പക്ഷേ, ചില കുബുദ്ധികൾ ഇത് അട്ടിമറിക്കാൻ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി ഇതിനകം അവർക്ക് കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.' - തിങ്കളാഴ്ച മംഗളുരുവിൽ മാധ്യമപ്രവർത്തകരെ കണ്ട യെദ്യൂരപ്പ പറഞ്ഞു.

Advertising
Advertising

'വർഗീയ അക്രമങ്ങൾ നടത്തുന്നവരോട് എനിക്ക് നൽകാനുള്ള ഉപദേശം, അത്തരം കുത്സിത പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാനും സ്വന്തം ജോലിയിൽ ശ്രദ്ധിക്കാനുമാണ്. ഇത്തരം പ്രവൃത്തികളോട് മൃദുസമീപനം സ്വീകരിക്കില്ലെന്നും കർശനമായ നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഹവർത്തിത്തത്തോടെയുള്ള ജീവിതമാണ് വേണ്ടതെന്നാണ് സർക്കാറിന്റെ നയം.' - യെദ്യൂരപ്പ പറഞ്ഞു.

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഈയിടെയായി ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ വിദ്വേഷ പ്രചരണങ്ങളും വംശീയ അതിക്രമങ്ങളും ശക്തമാവുകയാണ്. ബി.ജെ.പി സർക്കാറിന്റെ പ്രോത്സാഹനത്തിലാണ് ഇവ നടക്കുന്നതെന്നും മുഖ്യമന്ത്രി ഇടപെടാതിരിക്കുന്നത് ദുരൂഹമാണെന്നും പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു.

എന്നാൽ, അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉടുപ്പിയിൽ ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു. തന്റെ വാക്കുകളല്ല പ്രവൃത്തികളാണ് കോൺഗ്രസിന്റെ ആരോപണത്തിന് മറുപടി പറയുകയെന്നും കോൺഗ്രസിൽ നിന്ന് പാഠം പഠിക്കേണ്ട കാര്യം തനിക്കില്ലെന്നും ബൊമ്മൈ പറഞ്ഞു.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News