'ലൈംഗിക പീഡനത്തിനു പകരം മിസ്റ്റർ ഗൊഗോയ് എന്ന് ഉപയോഗിക്കാം'; പാർലമെന്റിലെ വാക്കുവിലക്കിൽ മഹുവ മൊയ്ത്ര

''അൺപാർലമെന്ററി' വാക്കുകൾക്ക് പകരം വെക്കാവുന്ന പുതിയ പദങ്ങളിൽ ആദ്യത്തേത് എന്റെതാവട്ടെ'

Update: 2022-07-14 13:34 GMT

പാർലമെന്റിലെ വാക്കുകൾ വിലക്കിയ സംഭവത്തിൽ രാഹുൽഗാന്ധിക്ക് പുറമെ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെടുത്തിയാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്. 'ലൈംഗിക പീഡനം' എന്ന നിരോധിക്കപ്പെട്ട വാക്കിന് പകരംവെക്കാവുന്ന മറ്റൊരു വാക്കാണ് 'മിസ്റ്റർ ഗൊഗോയ്' എന്നായിരുന്നു മഹുവ മൊയ്ത്രയുടെ  ട്വീറ്റ്. 'അൺപാർലമെന്ററി' വാക്കുകൾക്ക് പകരംവെക്കാവുന്ന പുതിയ പദങ്ങളിൽ ആദ്യത്തേത് എന്റെതാവട്ടെ എന്ന തലക്കെട്ടോടുകൂടിയാണ് എംപി ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.

Advertising
Advertising

സർക്കാറിന്റെ നിരോധിക്കപ്പെട്ട വാക്കുകളിൽ എന്തുകൊണ്ടാണ് സംഘി എന്ന വാക്ക് ഉപയോഗിക്കാത്തതെന്ന്  ചോദിച്ചായിരുന്നു എംപിയുടെ ആദ്യ ട്വീറ്റ്. സർക്കാറിനെ വിമർശിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളെല്ലാം വിലക്കിയെന്നും മഹുവ മൊയ്ത്ര പറഞ്ഞു.

'സത്യം' എന്ന വാക്കും അൺപാർലമെന്ററിയാണോ എന്നായിരുന്നു മഹുവ മൊയ്ത്രയുടെ ചോദ്യം.''സത്യവും അൺപാർലമെന്ററിയാണോ? വാർഷിക ലിംഗ വ്യത്യാസ റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം 135 ആണ്. ആരോഗ്യ അതിജീവന ഉപസൂചികയിൽ ഏറ്റവും കുറവായ 145 ആണ്. ലിംഗ വ്യത്യാസം അഞ്ച് ശതമാനത്തേക്കാൾ കുറഞ്ഞ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ''-മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

മോദി സർക്കാറിനെ തുറന്നുകാണിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളെല്ലാം ഇപ്പോൾ പാർലമെന്ററി വിരുദ്ധമായി പ്രഖ്യാപിച്ചെന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പ്രതികരണം. സർക്കാരിന്റെ പ്രവർത്തനങ്ങളെ കൃത്യമായി വിവരിക്കുന്ന വാക്കുകളാണ് നിരോധിച്ചതെന്ന് രാഹുൽ ഗാന്ധിയും പരിഹസിച്ചു. ഇതാണ് ഇന്ത്യയുടെ പുതിയ ഡിക്ഷ്ണറിയെന്നും അദ്ദേഹം വ്യക്തമാക്കി.

അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ലോക്സഭ സെക്രട്ടറിയേറ്റാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്തിറക്കിയത്.

ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇരുസഭകൾക്കും അൺപാർലമെന്ററി വാക്കുകളുടെ പട്ടിക കൈമാറി. വാക്കുകൾ വിലക്കുന്നത് സർക്കാരിനെ വിമർശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമർശിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. പാർലമെന്റിലെ ചർച്ചക്കിടെ പ്രസ്തുത വാക്കുകൾ ഉപയോഗിച്ചാൽ നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്. വിലക്കിയ വാക്കുകൾ പാർലമെന്റിൽ പറയുമെന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ വ്യക്തമാക്കി- 'ഞാൻ ആ വാക്കുകൾ ഉപയോഗിക്കും. എന്നെ സസ്പെൻഡ് ചെയ്യൂ. ജനാധിപത്യത്തിനായുള്ള പോരാട്ടമാണിത്'- അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News