സംഘര്‍ഷത്തിന് ശമനമില്ലാതെ മണിപ്പൂര്‍; 24 മണിക്കൂറിനിടെ 10 മരണം

ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം രണ്ടാം ദിനവും മണിപ്പൂരിൽ പുരോഗമിക്കുകയാണ്

Update: 2023-05-30 07:52 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയിട്ടും മണിപ്പൂരിലെ സംഘർഷത്തിന് ശമനമായില്ല. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 10 ആയി. മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതൃത്വം രാഷ്ട്രപതിക്ക് നിവേദനം നൽകി.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം രണ്ടാം ദിനവും മണിപ്പൂരിൽ പുരോഗമിക്കവേയാണ് സംസ്ഥാനത്ത് സംഘർഷങ്ങൾ ആവർത്തിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഉള്ള ഇടങ്ങളിൽ സൈനിക വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് ഉള്ളതെന്ന് സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ വ്യക്തമാക്കി. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര സർക്കാർ ഉദാസീനത കാട്ടുന്നു എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മണിപ്പൂരിൽ കലാപം നടക്കുമ്പോൾ പ്രധാന മന്ത്രികർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി.

മണിപ്പൂരിൽ സംഘർഷങ്ങൾ ആവർത്തിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകി. സംഘർഷം രൂക്ഷമായതിനെ തുടർന്ന് മെയ്തെയ് വിഭാഗക്കാരായ 2000 ത്തോളം പേരെയാണ് സൈന്യം മാറ്റി പാർപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരിൽ രണ്ട് പൊലീസുകാരും ഉൾപ്പെടും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News