ചുവന്ന തൊപ്പിക്കാരെ സൂക്ഷിക്കാൻ മോദി;തേങ്ങ റോഡുടയ്ക്കുന്നതാണോ ബിജെപി വികസനമെന്ന് അഖിലേഷ്

ഇരട്ട എൻജിനുള്ള സർക്കാറാണ് യുപിയിലെ യോഗി ആദിത്യനാഥിന് കീഴിലുള്ളതെന്നും കോവിഡ് കാലത്ത് പോലും അവർ ജോലി നിർവഹിച്ചുവെന്നും മോദി

Update: 2021-12-07 12:51 GMT
Advertising

ചുവന്ന തൊപ്പിക്കാരെ (സമാജ്‌വാദി പാർട്ടി ധരിക്കുന്നത്) സൂക്ഷിക്കണമെന്നും അവർ ഉത്തർപ്രദേശിന് ചുവപ്പ് സിഗ്‌നലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഖൊരക്പൂരിൽ നടന്ന പൊതുപരിപാടിയിലാണ് മോദിയുടെ വിമർശനം. സമാജ്‌വാദി പാർട്ടി തീവ്രവാദികളോട് അനുകമ്പ കാണിക്കുന്നുവെന്നും മോദി വിമർശിച്ചു. യുപി സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേ വമ്പൻ റാലികൾ നടത്തുന്ന സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനും പാർട്ടിക്കുമെതിരെ ബിജെപി നടത്തുന്ന വലിയ വിമർശനത്തിന്റെ ഭാഗമാണ് മോദിയുടെ പരാമർശം.

എന്നാൽ ഉദ്ഘാടന വേളയിൽ ഉടയ്ച്ച തേങ്ങക്കു പകരം റോഡ് തകരുന്നതാണ് ബിജെപിയുടെ വികസനമെന്നും അവരുടെ അധാർമിക ഭരണത്തിനെതിരെയുള്ള ചുവന്ന സിഗ്‌നലാണ് സമാജ്‌വാദി പാർട്ടി ഉയർത്തുന്നതെന്നും അഖിലേഷ് യാദവ് തിരിച്ചടിച്ചു.


ചുവന്ന തൊപ്പിക്കാർക്ക് ഇഷ്ടം അധികാരത്തിന്റെ ചിഹ്നമായ ചുവന്ന ലൈറ്റുകൾ മാത്രമാണെന്നും അഴിമതിയും കയ്യേറ്റവും മാഫിയ വാഴ്ചയും നടത്താൻ അവർക്ക് അധികാരം വേണമെന്നും മോദി വിമർശിച്ചു. തീവ്രവാദികൾക്ക് ജയിൽമോചനം നൽകാനും അവർക്ക് ഭരണം വേണമെന്നും മോദി പറഞ്ഞു. വളം ഫാക്ടറിയുടെയും എഐഐഎംഎസിന്റെയും ഉദ്ഘടന വേളയിലായിരുന്നു മോദിയുടെ രാഷ്ട്രീയ പ്രസംഗം.

വിലക്കയറ്റവും തൊഴിലില്ലായ്മയും കർഷകർക്കും തൊഴിലാളികൾക്കും ദുരിതവും വിതയ്ക്കുന്ന ബിജെപിക്കുള്ള ചുവന്ന സിഗ്‌നലാണ് തങ്ങളുടേതെന്ന് അഖിലേഷ് യാദവ് ട്വിറ്ററിൽ തിരിച്ചടിച്ചു. ഹത്രാസ്, ലഖിംപൂർ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. വിദ്യാഭ്യാസം, കച്ചവടം, ആരോഗ്യം എന്നീ രംഗത്തെ തകർച്ച എന്നിവയും ചുവന്ന തൊപ്പിയും അവരെ ഇക്കുറി അധികാരത്തിൽനിന്ന് പുറത്തെറിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

റോഡ് ഉദ്ഘാടനത്തിന് ഉടയ്ക്കുന്ന തേങ്ങക്ക് പകരം റോഡു തകരുന്ന വികസനമാണ് ബിജെപി കൊണ്ടുവരുന്നതെന്നും ബിജ്‌നോറിലെ സംഭവം പരാമർശിച്ചു അഖിലേഷ് പറഞ്ഞു. ആയിരങ്ങൾ പങ്കെടുത്ത് മഥുരയിൽ നടന്ന റാലിക്ക് ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ബിജ്‌നോർ സദറിലെ ബിജെപി എംഎൽഎ സുചി മൗസം ചൗധരി 1.16 കോടി ചെലവിട്ട് നവീകരിച്ച ഏഴുകിലോ മീറ്റർ റോഡാണ് തകർന്നിരുന്നത്. വൻഭൂരിപക്ഷത്തോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയ ബിജെപി ഇക്കുറി 400 സീറ്റുകളിലെങ്കിലും തോൽക്കുമെന്ന് അഖിലേഷ് പറഞ്ഞു.

ഇരട്ട എൻജിനുള്ള സർക്കാറാണ് യുപിയിലെ യോഗി ആദിത്യനാഥിന് കീഴിലുള്ളതെന്നും കോവിഡ് കാലത്ത് പോലും അവർ ജോലി നിർവഹിച്ചുവെന്നും മോദി പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News