വണ്ടി മാറ്റേണ്ട, റീ-രജിസ്റ്ററും ചെയ്യേണ്ട! വാഹന ഉടമകളെ തേടി കേന്ദ്രത്തിന്റെ കിടിലൻ തീരുമാനം

ഭേദ​ഗതിയുടെ കരട് കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിമാരുടെ അനൗദ്യോഗിക സമിതിക്ക് മുമ്പിൽ ഗതാഗത മന്ത്രാലയം സമർപ്പിച്ചിരുന്നു

Update: 2026-07-07 05:48 GMT

ന്യൂഡൽഹി: ജോലി സംബന്ധമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറേണ്ടി വരുന്നവർക്കും കരാർ ജീവനക്കാർക്കും വലിയ ആശ്വാസവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഇനിമുതൽ വാഹനം റീ-രജിസ്ട്രേഷൻ നടത്താതെ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ തുടർച്ചയായി ഉപയോ​ഗിക്കാനുള്ള കാലാവധി മൂന്ന് വർഷമായി ഉയർത്താനാണ് മന്ത്രാലയത്തിന്റെ ശിപാർശ. നിലവിലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 47 പ്രകാരം ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ നിർബന്ധമായും റീ-രജിസ്ട്രേഷൻ നടത്തിയിരിക്കണം. ഇതിനൊരു ആശ്വാസമെന്ന നിലയിലും ജനജീവിതം മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായുമാണ് ഗതാഗത മന്ത്രാലയത്തിന്റെ ഈ പുതിയ ഭേദ​ഗതി. ഭേദ​ഗതിയുടെ കരട് കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിമാരുടെ അനൗദ്യോഗിക സമിതിക്ക് മുമ്പിൽ ഗതാഗത മന്ത്രാലയം സമർപ്പിച്ചിരുന്നു.

Advertising
Advertising

രണ്ട്, മൂന്ന് വർഷത്തെ താൽക്കാലിക ജോലികൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിവരുന്നവരെ സഹായിക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതിയ സംസ്ഥാനത്ത് പോയി വാഹനം റീ-രജിസ്റ്റർ ചെയ്ത്, പിന്നീട് വീണ്ടും നാട്ടിലേക്ക് മടങ്ങുകയും ചെയ്യുക വഴി പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. നിലവിൽ രാജ്യത്താകെ ലഭ്യമായിട്ടുള്ള ഭാരത് സീരീസ് രജിസ്ട്രേഷന് പുറമെയാണ് പുതിയ ഇളവുകൾ. ബി.എച്ച് സീരീസ് ഉള്ളവർക്ക് റീ-രജിസ്ട്രേഷൻ ഇല്ലാതെ തന്നെ ഇന്ത്യയിലെ ഏത് സംസ്ഥാനത്തും വാഹനം ഓടിക്കാൻ സാധിക്കും.

മന്ത്രാലയത്തിന്റെ ഈ നീക്കം ഒരു വിഭാ​ഗത്തിന് വലിയ ആശ്വാസമേകുമെങ്കിലും പൂർണമായും പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് മുൻ ട്രാൻസ്പോർട്ട് ജോയിന്റ് സെക്രട്ടറി അഭയ് ദാംലെ ചൂണ്ടിക്കാട്ടി. റോഡ് നികുതി നിരക്കുകളിലെ വലിയ വ്യത്യാസം ഇവിടെ വലിയ വെല്ലുവിളിയാണ്. റോഡ് നികുതി ഏകീകരിച്ച് വാഹൻ പോർട്ടൽ വഴി നികുതി കൈമാറാനുള്ള സംവിധാനം ഒരുക്കിയെങ്കിൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രാലയം മുമ്പോട്ട് വെച്ച മറ്റൊരു പ്രധാന ഭേദഗതിയാണ് മോട്ടോർ വാഹന നിയമത്തിലെ ചില ചെറിയ നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കുകയെന്ന നിർദേശം.‌ ഇത് നടപ്പിലാക്കുകയാണെങ്കിൽ പിഴ ഈടാക്കുന്ന നടപടികൾ കോടതികൾക്ക് പകരം എക്സിക്യൂട്ടീവ് അതോറിറ്റികൾക്ക് തീരുമാനിക്കാം. ഇതിനായി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി രൂപീകരിക്കാനും വിവരങ്ങൾ ആറു മാസത്തിനകം ഡിജിറ്റലൈസ് ചെയ്യാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News