ഗ്യാൻവാപിയിൽ തെറ്റുപറ്റിയെന്ന് മുസ്‌ലിംകൾ സമ്മതിക്കണം-യോഗി ആദിത്യനാഥ്

'ഗ്യാൻവാപി പള്ളിയാണെന്നു പറഞ്ഞാൽ അവിടെ കുഴപ്പങ്ങളുണ്ടാകും. അതിനെ ഗ്യാൻവാപി എന്നു മാത്രം വിളിച്ചാൽ മതി.'-യോഗി ആദിത്യനാഥ്

Update: 2023-07-31 15:25 GMT
Editor : Shaheer | By : Web Desk
യോഗി ആദിത്യനാഥ്
Advertising

ലഖ്‌നൗ: ഗ്യാൻവാപി മസ്ജിദ് ആണെന്ന് പറയുന്നത് കൂടുതൽ വിവാദത്തിലേക്കു മാത്രമേ നയിക്കൂവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്യാൻവാപി വിഷയത്തിൽ തെറ്റുപറ്റിയെന്ന് മുസ്‌ലിംകൾ സമ്മതിക്കണമെന്നും യോഗി ആവശ്യപ്പെട്ടു. എ.എൻ.ഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് യോഗിയുടെ അഭിപ്രായപ്രകടനം.

'ഗ്യാൻവാപി പള്ളിയാണെന്നു പറഞ്ഞാൽ അവിടെ കുഴപ്പങ്ങളുണ്ടാകും. അതിനെ ഗ്യാൻവാപി എന്നു മാത്രം വിളിച്ചാൽ മതി. ദൈവം കാഴ്ചനൽകിയവരെല്ലാം അതു കാണണം. പള്ളിക്കകത്ത് ത്രിശൂലത്തിന് എന്താണു കാര്യം? അത് നമ്മൾ അവിടെ കൊണ്ടുപോയി ഇട്ടതല്ല. പള്ളിക്കകത്ത് സുരക്ഷാസംവിധാനങ്ങളുണ്ട്. കേന്ദ്ര സേനയുമുണ്ട്'-യോഗി ആദിത്യനാഥ് വാദിച്ചു.

പള്ളിക്കകത്ത് ദേവപ്രതിമകളും ജ്യോതിർലിംഗവുമെല്ലാമുണ്ടെന്നും ബി.ജെ.പി നേതാവ് അവകാശപ്പെട്ടു. ചരിത്രത്തെ വളച്ചൊടിക്കാം. എന്നാൽ, ഗ്യാൻവാപിയുടെ ചുമരുകൾ വിളിച്ചുപറയുന്ന തെളിവുകൾ വളച്ചൊടിക്കാനാകില്ല. ഈ വിഷയത്തിൽ മുസ്‌ലിംകളുടെ ഭാഗത്തുനിന്നു തന്നെ പരിഹാരനടപടികൾ വരണമെന്ന അഭിപ്രായമുണ്ട് തനിക്ക്. തങ്ങൾക്കു ചരിത്രപരമായൊരു തെറ്റുപറ്റിയെന്നു സമ്മതിച്ച് അതിനുള്ള പരിഹാരവുമായി അവർ മുന്നോട്ടുവരണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

ഗ്യാൻവാപി വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ യു.പി മുഖ്യമന്ത്രി നടത്തിയ ഗുരുതരമായ പരാമർശങ്ങൾ വലിയ വിവാദമായിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയ്ക്കുമേലുള്ള കടന്നുകയറ്റമാണെന്ന് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി പ്രതികരിച്ചു. 'ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടപടികളെ മുസ്‌ലിം വിഭാഗം എതിർത്തിട്ടുണ്ടെന്ന കാര്യം യോഗിക്ക് അറിയാം. വിഷയത്തിൽ അലഹബാദ് ഹൈക്കോടതി ഏതാനും ദിവസങ്ങൾക്കകം വിധിപറയാനുമിരിക്കുകയാണ്. ഈ സമയത്ത് ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നത് ജുഡിഷ്യൽ കടന്നുകയറ്റമാണ്'-ഉവൈസി വിമർശിച്ചു.

Summary: Muslims should accept 'historical mistake' in Gyanvapi: Asks UP CM Yogi Adityanath

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News