Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡൽഹി: ഇന്ത്യയ്ക്ക് തടസ്സമില്ലാതെ ഊര്‍ജവിതരണം ഉറപ്പാക്കാന്‍ റഷ്യ തയ്യാറെന്ന് പുടിന്‍. എണ്ണ, കല്‍ക്കരി എന്നിവയുടെ വിശ്വസ്ഥനായ വിതരണക്കാരനാണ് റഷ്യയെന്നും വരുംദിവസങ്ങളില്‍ ഇന്ത്യ-റഷ്യ സൗഹൃദം ആഗോളവെല്ലുവിളികളെ നേരിടാന്‍ സഹായിക്കുമെന്നും പുടിന്‍ പറഞ്ഞു. 23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വര്‍ധിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം നിലനിര്‍ത്തുന്നതില്‍ പുടിന്റെ പങ്ക് വളരെ വലുതാണെന്നും കൂടിക്കാഴ്ച ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക് നയിക്കുമെന്നും മോദി പറഞ്ഞു.
കൂടിക്കാഴ്ചയില്‍ ഭക്ഷ്യ- ആരോഗ്യമേഖലകളില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവെച്ചു. റഷ്യയില്‍ നിന്ന് കൂടുതല്‍ രാസവളങ്ങള്‍ ഇന്ത്യ വാങ്ങും. കൂടാതെ, വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തു.
വാര്‍ത്താവിനിമയം, ആരോഗ്യം, രാസവളം, ഷിപ്പിംഗ്, കുടിയേറ്റം അടക്കമുള്ള മേഖലകളില്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചതോടെ ഇന്ത്യയിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
'ഉച്ചകോടി വ്യവസായമേഖലയ്ക്ക് പുതിയ ശക്തി നല്‍കും. കയറ്റുമതി, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കും. കൃഷി, വളം മേഖലകളിലെ സഹകരണം കര്‍ഷകക്ഷേമത്തിന് ഗുണം ചെയ്യും'. യൂറിയ ഉത്പാദനത്തില്‍ ഇന്ത്യ റഷ്യയുമായി സഹകരിക്കുമെന്നും ഊര്‍ജസുരക്ഷ ഇന്ത്യ റഷ്യ ബന്ധത്തിലെ നിര്‍ണായക ഘടകമാണെന്നും പ്രധാനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉക്രൈനില്‍ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് പരാമര്‍ശിക്കാനും മറന്നില്ല.
ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനത്തില്‍ ഇന്ത്യയും റഷ്യയും ഒരുമിച്ച് നില്‍ക്കുന്നുവെന്നും ഭീകരവാദം ചെറുക്കാന്‍ ആഗോളഐക്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്ക് ചെറുന്യൂക്ലിയര്‍ റിയാക്ടര്‍ സാങ്കേതികവിദ്യയും റഷ്യ വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയെ കുറിച്ച് പരാമര്‍ശിച്ച പുടിന്‍ വരുംദിവസങ്ങളില്‍ ഇന്ത്യ- റഷ്യ സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാന്‍ സഹായകമാകുമെന്നും കൂട്ടിച്ചേര്‍ത്തു.