''ബിജെപി ക്ഷേത്രം തകർക്കാൻ കൂട്ടുനിന്നു; ഹിന്ദുക്കളെ പിന്നിൽനിന്നു കുത്തി''; രൂക്ഷവിമർശനവുമായി ഹിന്ദു മഹാസഭ

സംഘ്പരിവാറിന്‍റെ പോരാട്ടം ആത്മാർത്ഥമാണെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കണം. ഹിന്ദു സംഘടനകൾ ഭാവിയിലും ബിജെപിയെ പിന്തുണയ്ക്കരുത്- ഹിന്ദു മഹാസഭ കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി ധർമേന്ദ്ര ആവശ്യപ്പെട്ടു

Update: 2021-09-18 17:29 GMT
Editor : Shaheer | By : Web Desk
Advertising

കർണാടകയിൽ ക്ഷേത്രം തകർത്ത സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ഹിന്ദു മഹാസഭ. മൈസൂരുവിലെ പുരാതനമായ ഹിന്ദു ക്ഷേത്രം തകർക്കാൻ അനുമതി നൽകിയതുവഴി ബിജെപി ഹിന്ദുക്കളെ പിന്നിൽനിന്നു കുത്തുകയാണ് ചെയ്തതെന്ന് ഹിന്ദു മഹാസഭ കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി ധർമേന്ദ്ര വിമർശിച്ചു. സംഘ് പരിവാറിനെ ഉപയോഗിച്ച് തങ്ങളുടെ നടപടി മറച്ചുവയ്ക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്ഷേത്രങ്ങൾ തകർക്കുന്നതിനെതിരെ സംഘ് പരിവാർ സംഘടനകൾ നടത്തുന്ന പോരാട്ടം ബിജെപി സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാനുള്ള ഒരു നാടകം മാത്രമാണ്. സംഘ്പരിവാറിനോട് പുച്ഛമാണ് തോന്നുന്നത്. ഈ പോരാട്ടം ആത്മാർത്ഥമാണെങ്കിൽ അവർ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കുകയും ഹിന്ദുത്വ പാർട്ടിയായ ഹിന്ദു മഹാസഭയെ പിന്തുണയ്ക്കുകയും വേണം. ഈ വിഷയത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന ഹിന്ദു സംഘടനകൾ പരസ്യമായി നിലപാടെടുക്കുകയും ഭാവിയിലും ബിജെപിയെ പിന്തുണയ്ക്കാതിരിക്കുകയും വേണം. ക്ഷേത്രങ്ങൾക്കെതിരായ ആക്രമണം തുടരുകയാണെങ്കിൽ ബിജെപിയെയും നട്ടെല്ലില്ലാത്ത സർക്കാരിനെയും ഹിന്ദു മഹാസഭ വെറുതെവിടില്ല-ധർമേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

മൈസൂരുവിലെ നഞ്ചൻഗുഡ് താലൂക്കിലുള്ള മഹാദേവമ്മ ക്ഷേത്രമാണ് ഈ മാസം എട്ടിന് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത്. ക്ഷേത്രം പൊതുഭൂമി കൈയേറി നിർമിച്ചതാണെന്ന സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സംസ്ഥാനപാത 57ലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവമ്മയ്ക്കു പുറമെ മറ്റ് 15 ക്ഷേത്രങ്ങളും അനധികൃതമായി നിർമിച്ചതാണെന്ന് കർണാടകയിലെ വിവിധ തദ്ദേശ ഭരണകൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News