ടീസ്റ്റ സെതൽവാദിന്റെയും മുൻ ഡിജിപി ആർബി ശ്രീകുമാറിന്റെയും അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധം

ആർ.ബി. ശ്രീകുമാറിനെയും ടീസ്റ്റ സെതൽവാദിനെയും അറസ്റ്റുചെയ്തത് ഗുജറാത്ത് വംശഹത്യയുടെ തുടർച്ചതന്നെയായി കാണേണ്ടിയിരിക്കുന്നുവെന്ന് മുസ്‌ലിം യൂത്ത് ലീഗ്

Update: 2022-06-27 17:59 GMT
Editor : afsal137 | By : Web Desk
Advertising

മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെയും മുൻ ഗുജറാത്ത് ഡിജിപി ആർബി ശ്രീകുമാറിന്റെയും അറസ്റ്റിൽ രാജ്യ വ്യാപക പ്രതിഷേധം. ടീസ്റ്റയ്ക്കും ആർബി ശ്രീകുമാറിനുമെതിരായ പൊലീസ് നടപടിയിൽ 2200 ലധികം വിദേശ പൗരന്മാരും പ്രതിഷേധമറിയിച്ചു. ഇരുവരെയും ഉടൻ മോചിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധ പരിപാടികൾ നടന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എൻ ജി ഓ സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസ് വ്യാജരേഖകൾ ചമച്ചെന്ന കേസിലാണ് ടീസ്റ്റയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുബൈയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കേസിൽ ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെ അഹമ്മദാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിട്ടുണ്ട്. എടിഎസ് ഡിഐജി ദീപൻ ഭദ്രൻ ഉൾപ്പെടെയുള്ള നാലംഗസംഘം കേസ് അന്വേഷിക്കും. പൊലീസ് കസ്റ്റഡിയിൽ തനിക്ക് മർദനമേറ്റതായി ടീസ്റ്റ പറഞ്ഞു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് എടിഎസ് ഡിഐജി ദീപൻ ഭദ്രൻ ഉൾപ്പെടെയുള്ള പ്രത്യേകസംഘം അന്വേഷണം നടത്താൻ ഒരുങ്ങുന്നത്. ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിയപ്പോൾ കൈ ഉയർത്തിക്കാട്ടി പോലീസ് മർദിച്ചതായി ടീസ്റ്റ പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് താൻ കുറ്റക്കാരിയല്ലെന്ന് ടീസ്റ്റ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഗുജറാത്ത് കലാപത്തിലെ ഇരകൾക്കു വേണ്ടി സംസാരിച്ചവരെ അറസ്റ്റ് ചെയ്തത് ജനാധിപത്യത്തിന് നിരക്കാത്ത നടപടിയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇരകൾക്കുവേണ്ടി കോടതി കയറുകയും നിരന്തരം അവർക്കുവേണ്ടി ശബ്ദിക്കുകയും ചെയ്തവരെയാണ് വേട്ടയാടുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഭരണകൂടം ജനാധിപത്യ മൂല്യങ്ങളെ ധ്വംസിക്കുമ്പോൾ പ്രതിരോധിക്കേണ്ട ജുഡീഷ്യറി ഭരണകൂടപക്ഷം ചേരുന്നത് ദൗർഭാഗ്യകരമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. സംഘ്പരിവാറിനോട് രാജിയാകാൻ സന്നദ്ധരാകാത്തവരെ ഭരണകൂട സാമഗ്രികളുപയോഗിച്ച് കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്.

നീതി ലഭ്യമാവില്ലെന്ന് ജനങ്ങൾക്കുണ്ടാകുന്ന തോന്നൽ രാജ്യത്തെ അപകടത്തിലേക്ക് നയിക്കും. ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ് സർക്കാർ. എതിർശബ്ദങ്ങളെ ജയിലിലടച്ച് നിശ്ശബ്ദമാക്കാനുള്ള ശ്രമം സംഘ്പരിവാറിന്റെ വ്യാമോഹമാണെന്നും അത്തരം നീക്കങ്ങൾ കൂടുതൽ ജനകീയമായ പ്രതിരോധത്തിന് ആവേശം നൽകുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ആർ.ബി. ശ്രീകുമാറിനെയും ടീസ്റ്റ സെറ്റൽവാദിനെയും അറസ്റ്റുചെയ്തത് ഗുജറാത്ത് വംശഹത്യയുടെ തുടർച്ചതന്നെയായി കാണേണ്ടിയിരിക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും മാധ്യമങ്ങളോട് പറഞ്ഞു. അവിടത്തെ മുസ്ലിംകളെ കൂട്ടക്കശാപ്പു ചെയ്ത സംഘ്പരിവാർ ഫാസിസ്റ്റ് സർക്കാർ അവർക്കായി പോരാടിയവരെ തുറുങ്കിൽ അടക്കുന്നത് ഇരകൾക്കായി ശബ്ദിക്കുന്നവരെ ഭയപ്പെടുത്താനാണ്. മോദിക്കെതിരെ സാകിയ ജാഫരി നൽകിയ ഹരജിയിൽ സുപ്രീംകോടതി ക്ലീൻചിറ്റ് നൽകിയശേഷം അമിത് ഷാ നടത്തിയ അഭിമുഖത്തിൽ ടീസ്റ്റയുടെ പേരെടുത്ത് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ഇരുവരുടെയും അറസ്റ്റുണ്ടായത്. ഈ ജനാധിപത്യ വേട്ടയിൽ യൂത്ത് ലീഗ് പ്രതിഷേധിക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News