സംഘർഷ സാധ്യത; ബംഗാളിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് വിലക്ക്

ആഹ്ലാദ പ്രകടനങ്ങള്‍ വ്യാപകമായ അക്രമസാധ്യത ഉണ്ടാക്കുമെന്ന നിരീക്ഷണത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം.

Update: 2021-10-03 08:28 GMT
Advertising

ബംഗാളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ സമയത്തോ അതിനു ശേഷമോ വിജയാഘോഷങ്ങളോ ആഹ്ലാദ പ്രകടനങ്ങളോ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച നിര്‍ദേശം ബംഗാള്‍ സംസ്ഥാന സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി. ആഹ്ലാദ പ്രകടനങ്ങള്‍ വ്യാപകമായ അക്രമസാധ്യത ഉണ്ടാക്കുമെന്ന നിരീക്ഷണത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം.

പശ്ചിമ ബംഗാളിലെ ഭവാനിപൂർ, ജംഗിപൂർ, സംസർഗഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലാണ് നടന്നുകൊണ്ടിരിക്കുന്നത്. കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ കഴിയുന്നതു വരെ വോട്ടെണ്ണൽ കേന്ദ്രത്തിന്‍റെ 100 മീറ്ററിനുള്ളിൽ അഞ്ചിൽ കൂടുതൽ ആളുകളെ ഒത്തുചേരാൻ അനുവദിക്കില്ല. ഓരോ വോട്ടെണ്ണൽ കേന്ദ്രവും കനത്ത സുരക്ഷയിലാണ്. വോട്ടെണ്ണലിനു ശേഷം സംഘർഷമുണ്ടാകുന്നത് തടയാൻ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ സ്ഥാനാർഥികള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പിനോട​നുബന്ധിച്ച് നേരത്തെ തന്നെ​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ സുരക്ഷ കർശനമാക്കിയിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണല്‍ ദിനം ​സംസ്​ഥാനത്ത്​ വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങൾ കണക്കിലെടുത്താണ്​ തീരുമാനം. സംസ്ഥാനത്ത് ത്രിതല സുരക്ഷ സംവിധാനം ഏ​ർപ്പെടുത്തുകയും 24 കമ്പനി കേന്ദ്ര സേനയെ ഭവാനിപൂരിൽ വിന്യസിക്കുകയും ചെയ്​തിട്ടുണ്ട്.

അതേസമയം മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജയം ഉറപ്പിച്ചുകഴിഞ്ഞു. നിലവില്‍ മമതയുടെ ലീഡ് 34,000 കടന്നു. ഭവാനിപൂർ കൂടാതെ സംസാർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തരംഗം അലയടിച്ചപ്പോഴും നന്ദിഗ്രാമിൽ മമത ബാനർജി പരാജയപ്പെട്ടിരുന്നു. ബിജെപി സ്ഥാനാർഥിയായി രംഗത്തിറങ്ങിയ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിക്ക് മുന്നിലാണ് അടിതെറ്റിയത്.

തോൽവി വകവെയ്ക്കാതെ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ചുമതലയേറ്റു. എംഎൽഎ അല്ലാത്തവർക്കും മന്ത്രിയാകാം എന്ന ഭരണഘടന വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളിൽ നിയമസഭാ അംഗമായില്ലെങ്കിൽ പുറത്തുപോകേണ്ടിവരും. ഈ കാലപരിധി അടുത്ത മാസം അഞ്ചിനു അവസാനിക്കും. അതായത് ഇന്ന് ഫലം മമതയ്ക്ക് അത്ര നിര്‍ണായകമായിരുന്നു.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News