Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: വോട്ട്ചോരി ആരോപണം ശരിവയ്ക്കുന്നതാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിജയത്തിന്റെ ക്രെഡിറ്റ് നൽകി പരിഹസിക്കുകയാണ് കോൺഗ്രസ്. 5000ൽ താഴെ വോട്ടിന് 20തോളം മണ്ഡലത്തിലാണ് NDA സ്ഥാനാർഥികൾ ജയിച്ചു കയറിയത്.
ഹരിയാനയിലെ വോട്ട് അട്ടിമറി ചൂണ്ടികാട്ടി നടത്തിയ വാർത്താ സമ്മേളനത്തിൽ ക്രമക്കേട് ബീഹാറിലും നടക്കുമെന്ന് രാഹുൽഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വാക്കുകൾ ശരിവയ്ക്കുന്ന ഫലമാണ് ബീഹാറിൽ ഉണ്ടായതെന്ന് പവൻഖേഡ ഉൾപ്പെടെ നേതാക്കൾ ചൂണ്ടിക്കാട്ടി. 65 ലക്ഷം വോട്ടുകൾ ഇല്ലാതാക്കിയതും 21 ലക്ഷം വോട്ടർമാരെ കൂട്ടിച്ചേർത്തതും ഗ്യാനേഷ് കുമാറാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
എസ്ഐആറിന് ശേഷം 65 ലക്ഷത്തോളം വോട്ട് റദ്ധായെന്നാണ് കണക്ക്കൂട്ടുന്നത്. റദ്ധാക്കപ്പെട്ടവരുടെ പട്ടിക സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും കമ്മീഷൻ സമർപ്പിച്ചിരുന്നില്ല. എസ്ഐആറിന് ശേഷം ഏഴ് കോടി 42 ലക്ഷം വോട്ടർമാർ എന്ന കണക്കാണ് കമ്മീഷൻ നൽകിയത്. എന്നാൽ എഴ് കോടി 45 ലക്ഷംപേർ വോട്ട് ചെയ്തെന്ന് ഒടുവിലത്തെകണക്ക്. അധികമായി മൂന്ന് ലക്ഷം പേർ എങ്ങനെ എത്തി എന്നതാണ് CPI ML ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യയുടെ ചോദ്യം. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ പ്രതിപക്ഷം ചൂണ്ടികാണിക്കുന്ന പൊരുത്തകേടുകൾക്ക് കമ്മീഷൻ മറുപടി പറയേണ്ടിവരും.