ബിഹാറിലെ വോട്ടർ പട്ടികയിൽനിന്ന് 52 ലക്ഷം പേരുകൾ നീക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതിപക്ഷം വലിയ തോതില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്
പറ്റ്ന: ബിഹാർ വോട്ടർ പട്ടിക പുനഃപരിശോധനാ പ്രക്രിയയുടെ ഭാഗമായി 52 ലക്ഷം പേരുകൾ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ.
മരിച്ച 18 ലക്ഷം വോട്ടർമാർ, മറ്റ് നിയോജക മണ്ഡലങ്ങളിലേക്ക് താമസം മാറിയ 26 ലക്ഷം പേർ, ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏഴ് ലക്ഷം പേർ എന്നിവരാണ് നീക്കം ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നതെന്ന് കമ്മീഷൻ അറിയിച്ചു.
' ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ യോഗ്യരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. അതേസമയം തിരുത്തലുകൾ വരുത്താൻ അവസരമുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതിപക്ഷം വലിയ തോതില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ ഒന്നുവരെ ഒരു മാസം മുഴുവൻ, കരട് വോട്ടർ പട്ടികയിലെ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ, തിരുത്തലുകൾ എന്നിവ സംബന്ധിച്ച് ആക്ഷേപങ്ങൾ സമർപ്പിക്കാൻ അവസരമുണ്ടാകുമെന്നും പ്രസ്തവാനയിൽ പറയുന്നു. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായ ശേഷം സെപ്റ്റംബർ 30-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
12 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ഏകദേശം ഒരു ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ, 4 ലക്ഷം വളണ്ടിയർമാർ, 1.5 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ എന്നിവരുടെ സഹായത്തോടെയാണ് നടപടികളെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്.