''എന്റെ പേരില്ലാത്തൊരു എഫ്.ഐ.ആർ കാണിച്ചുതന്നു; വന്നിട്ട് ഒന്നും കിട്ടിയില്ല''- സി.ബി.ഐ റെയ്ഡ് സ്ഥിരീകരിച്ച് പി. ചിദംബരം

2011ലെ വിസാ കൈക്കൂലിക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഇന്ന് ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും വസതികളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടന്നത്

Update: 2022-05-17 09:40 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: പാർലമെന്റ് അംഗവും മകനുമായ കാർത്തി ചിദംബരത്തിന്റെ വസതികളിലെ സി.ബി.ഐ റെയ്ഡിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരം. റെയ്ഡിന്റെ സമയം കൗതുകമുണർത്തുന്നതാണെന്ന് ചിദംബരം പറഞ്ഞു. താൻ പ്രതിയാകാത്ത കേസിലാണ് റെയ്‌ഡെന്നും അന്വേഷണസംഘത്തിന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

2011ലെ വിസാ കൈക്കൂലിക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഇന്ന് ചിദംബരത്തിന്റെയും മകന്റെയും വസതികളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടന്നത്. ഡൽഹി, ചെന്നൈ, മുംബൈ, പഞ്ചാബ്, കർണാടക, ഒഡിഷ എന്നിവിടങ്ങളിലുള്ള കാർത്തിയുടെ വസതികളിലും ഓഫീസുകളിലുമായിരുന്നു റെയ്ഡ്. ഡൽഹിയിലെ ചിദംബരത്തിന്റെയും കാർത്തിയുടെയും ഔദ്യോഗിക വസതിയിലും റെയ്ഡ് നടന്നു.

''ഇന്നു രാവിലെ ചെന്നൈയിലെ എന്റെ വസതിയിലും ഡൽഹിയിലെ ഔദ്യോഗിക വസതിയിലും സി.ബി.ഐ സംഘം പരിശോധന നടത്തുകയുണ്ടായി. എന്റെ പേരില്ലാത്തൊരു എഫ്.ഐ.ആർ സംഘം എനിക്ക് കാണിച്ചുതന്നു. സംഘത്തിന് ഒന്നും കണ്ടെത്താനായിട്ടില്ല. ഒന്നും പിടിച്ചെടുത്തിട്ടുമില്ല. തിരച്ചിലിന്റെ സമയം രസകരമാണെന്ന് ഞാൻ ചൂണ്ടിക്കാണിക്കട്ടെ.''- രാജ്യസഭാ അംഗം കൂടിയായ ചിദംബരം ട്വീറ്റ് ചെയ്തു.

അന്വേഷണത്തെക്കുറിച്ച് കാർത്തിയും പ്രതികരിച്ചിട്ടുണ്ട്. ഇത് എത്രാമത്തെ തവണയാണ് നടക്കുന്നത്. എന്റെയടുത്ത് കണക്കില്ല. ഇതൊരു റെക്കോർഡ് തന്നെയാകുമെന്നായിരുന്നു കാർത്തി ചിദംബരത്തിന്റെ പ്രതികരണം.

2011ൽ ചൈനീസ് പൗരന്മാർക്ക് കൈക്കൂലി വാങ്ങി വിസ സംഘടിപ്പിച്ചുനൽകിയ കേസിലാണ് ഇപ്പോൾ കാർത്തി ചിദംബരം അന്വേഷണം നേരിടുന്നത്. പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് ആരോപിക്കപ്പെടുന്നത്. നേരത്തെ വിദേശ ഫണ്ട് സ്വീകരിച്ചതടക്കമുള്ള നിരവധി കേസുകൾ കാർത്തി ചിദംബരത്തിനെതിരെയുണ്ട്.

Summary: P Chidambaram says "timing of search interesting" after CBI raids

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News