പ്ലാസ്മയ്ക്ക് പകരം മുസംബി ജ്യൂസ് നൽകി രോ​ഗി മരിച്ച സംഭവം; യു.പിയിലെ ആശുപത്രി അടച്ചുപൂട്ടി

രോ​ഗിയുടെ മരണത്തിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

Update: 2022-10-21 05:44 GMT
Advertising

ന്യൂഡൽഹി: പ്ലാസ്മയ്ക്കു പകരം മുസംബി ജ്യൂസ് നല്‍കിയതിനെ തുടര്‍ന്ന് ഡെങ്കിപ്പനി ബാധിതന്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് പൂട്ട്. ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററാണ് ജില്ലാ ഭരണകൂടം അടച്ചുപൂട്ടി സീല്‍ ചെയ്തത്.

പ്ലാസ്മയ്ക്കു പകരം മുസംബി ജ്യൂസ് ഡ്രിപ്പായി നല്‍കിയതിനെ തുടർന്ന് 32കാരനാണ് മരിച്ചത്. തുടർന്ന് ആശുപത്രിക്കെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. രോ​ഗിയുടെ മരണത്തിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

രോഗിയുടെ നില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് പ്ലാസ്മ ബാഗില്‍ നിറച്ചിരിക്കുന്നത് മുസംബി ജ്യൂസാണെന്ന് വ്യക്തമായത്. മുസംബി ജ്യൂസ് കാഴ്ചയില്‍ പ്ലാസ്മ പോലെ ഇരുന്നതിനാല്‍ തിരിച്ചറിയാനായില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. മുംസബി ജ്യൂസ് നിറച്ച ബ്ലഡ് പായ്ക്ക് ഉയർത്തിക്കാട്ടിയുള്ള ബന്ധുക്കളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഡെങ്കിപ്പനി ബാധിതന് പ്ലാസ്മയ്ക്കു പകരം മുസംബി ജ്യൂസ് നൽകിയ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തന്റെ നിർദേശ പ്രകാരം ആശുപത്രി സീൽ ചെയ്ത് പായ്ക്കറ്റുകൾ പരിശോധനയ്ക്ക് അയച്ചതായി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ട്വീറ്റ് ചെയ്തു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ആശുപത്രിക്കെതിരെ കർശന നടപടിയെടുക്കുമെന്നും പഥക് പറഞ്ഞു.

വ്യാജ പ്ലാസ്മ വിതരണം ചെയ്ത സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തുവെന്ന് ഐ.ജി രാകേഷ് സിങ് അറിയിച്ചിരുന്നു. വ്യാജ പ്ലാസ്മ വിതരണം ചെയ്തുവെന്ന ആരോപണത്തിൽ ഉത്തർപ്രദേശ് സർക്കാർ അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.

അതേസമയം രോഗിയുടെ ബന്ധുക്കളെ കൊണ്ട് സര്‍ക്കാരിന്റെ രക്തബാങ്കില്‍ നിന്നാണ് അ‍ഞ്ച് ബാഗ് പ്ലാസ്മ വാങ്ങിപ്പിച്ചതെന്നും ഇതില്‍ മൂന്നെണ്ണം കൊടുത്തപ്പോള്‍ തന്നെ രോഗിയുടെ നില മെച്ചപ്പെട്ടതിനാല്‍ പ്ലാസ്മ നല്‍കുന്നത് അവസാനിപ്പിച്ചിരുന്നുവെന്നുമാണ് ആശുപത്രി ഉടമയുടെ വാദം.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News