കർഷക രോഷത്തിന്റെ ചൂടറിഞ്ഞ് മോദി; ഫ്‌ളൈ ഓവറിൽ കുടുങ്ങിയത് 20 മിനിറ്റ്

സുരക്ഷാ വീഴ്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബിനോട് വിശദീകരണം ചോദിച്ചു.

Update: 2022-01-05 09:53 GMT
Editor : abs | By : abs
Advertising

അമൃത്സർ: ശക്തമായ കർഷക പ്രതിഷേധത്തെ തുടർന്ന് പഞ്ചാബിലെ റാലി ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരുടെ പ്രതിഷേധത്തിൽ മോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം ഫ്‌ളൈ ഓവറിൽ കുടുങ്ങി. കനത്ത സുരക്ഷാ വീഴ്ചയായാണ് ഇത് പരിഗണിക്കപ്പെടുന്നത്. 

ഫിറോസ്പൂർ ജില്ലയിലെ ഹുസൈനിവാലയിൽ സ്ഥിതി ചെയ്യുന്ന ദേശീയ രക്തസാക്ഷി മെമ്മോറിയലിലായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ബതിൻഡ വിമാനത്താവളത്തിൽ ഇറങ്ങിയ മോദി റോഡ് മാർഗമാണ് ഇവിടേക്ക് യാത്ര തിരിച്ചത്. മെമ്മോറിയലിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങിയത്. 

സുരക്ഷാ വീഴ്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാറില്‍നിന്ന് വിശദീകരണം ചോദിച്ചു.  


സമരത്തിനിടെ മരിച്ച കർഷകരുടെ ഓരോ കുടുംബത്തിനും ഒരുകോടി രൂപവീതം സഹായധനം അനുവദിക്കുക, അറസ്റ്റിലായ കർഷകരെ മോചിപ്പിക്കുക, ലഖിംപുർ സംഭവത്തിൽ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകരുടെ പ്രതിഷേധം. ഫിറോസ്പൂർ ജില്ലയിൽ പതിനായിരത്തോളം സുരക്ഷാഭടന്മാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പഞ്ചാബിലെത്തുന്ന മോദി 42,750 കോടിയുടെ പദ്ധതികൾക്കായിരുന്നു തറക്കല്ലിടേണ്ടിയിരുന്നത്. 

വിവാദ കൃഷി നിയമങ്ങൾ പിൻവലിച്ച ശേഷം പഞ്ചാബിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. കിസാൻ മസ്ദൂർ സംഘർഷ് സമിതി, ക്രാന്തികാരി കിസാൻ യൂണിയൻ, ആസാദ് കിസാൻ കമ്മിറ്റി ദോബ, ജയ് കിസാൻ ആന്ദോളൻ, ബി.കെ.യു.സിദ്ധുപുർ, കിസാൻ സംഘർഷ് കമ്മിറ്റി (കോട്ബുധ), ലോക് ഭലായ് വെൽഫെയർ സൊസൈറ്റി, ബി.കെ.യു. ക്രാന്തികാരി, ദസൂയ കമ്മിറ്റി എന്നീ കർഷകസംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. 

തെരഞ്ഞെടുപ്പിൽ പരാജയം മുമ്പിൽക്കണ്ടാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ റാലി തടസ്സപ്പെടുത്തുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ആരോപിച്ചു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഛരൺജിത് ഛന്നി പ്രതികരിച്ചത്. യാത്ര റോഡ് മാർഗമാക്കിയത് അവസാന നിമിഷമാണ്. ഹെലികോപ്ടറിൽ പോകാനായിരുന്നു ആദ്യത്തെ പദ്ധതി. റാലിയുടെ സുരക്ഷാ ക്രമീകരണങ്ങൾ കഴിഞ്ഞ രാത്രിയും താൻ വിശലകനം ചെയ്തിരുന്നു. എഴുപതിനായിരം കസേരകളാണ് ഒരുക്കിയിരുന്നത്. എന്നാൽ ഏഴായിരം പേർ മാത്രമേ വന്നുള്ളൂ- അദ്ദേഹം പറഞ്ഞു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News