Writer - അൻഫസ് കൊണ്ടോട്ടി
anfas123
റായ്ബറേലി: റായ്ബറേലിയിൽ കള്ളനാണെന്ന് തെറ്റിദ്ധരിച്ച് ദലിത് യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്ന കേസിൽ നാലുപേർ കൂടി പിടിയിൽ. പ്രതികൾക്കെതിരെ ഗുണ്ടാ ആക്ട്, ദേശീയ സുരക്ഷാ നിയമം എന്നിവ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. ഇരയുടെ ജാതി അറിയില്ലായിരുന്നുവെന്ന പ്രതികളുടെ ന്യായീകരണം കുറ്റത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഒക്ടോബർ രണ്ടി അർധരാത്രിയിലാണ് ഡ്രോൺ പറത്തിക്കൊണ്ട് മോഷണത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഹരിയോം വാത്മീകി(40)യെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. പ്രാഥമികാന്വേഷണത്തിൽ മുഖ്യപ്രതികളായ ശിവം, സഹായികളായ ലല്ലി, പാസി അടങ്ങിയ അഞ്ചുപേരെയും പൊലീസ് പിടികൂടിയിരുന്നു. കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ആൾക്കൂട്ട കൊലപാതകങ്ങളും ബുൾഡോസർ രാജും രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇരയുടെ സഹോദരനെ ഫോണിൽ ബന്ധപ്പെട്ട രാഹുൽ ഗാന്ധി എല്ലാവിധ പിന്തുണയും ഉറപ്പുനൽകി. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ചൊവ്വാഴ്ച ഹരിയോമിന്റെ വസതി സന്ദർശിച്ചിരുന്നു.