'പ്രഗ്യാ സിങ് രോഗി; വീട്ടിൽ വിശ്രമിക്കാൻ ഡോക്ടറുടെ നിർദേശം'; കോടതിയിൽ എൻ.ഐ.എ

2008ലെ മലേഗാവ് സ്‌ഫോടനക്കേസിൽ നേരിട്ട് ഹാജരാകാൻ നേരത്തെ മുംബൈയിലെ എൻ.ഐ.എ കോടതി പ്രഗ്യയ്ക്ക് അന്ത്യശാസന നൽകിയിരുന്നു

Update: 2024-04-09 05:08 GMT
Editor : Shaheer | By : Web Desk

പ്രഗ്യാ സിങ് താക്കൂര്‍

Advertising

മുംബൈ: രോഗിയാണെന്ന പ്രഗ്യാ സിങ് താക്കൂറിന്റെ വാദം ശരിവച്ച് ദേശീയ അന്വേഷണ ഏജൻസി. 2008ലെ മലേഗാവ് സ്‌ഫോടനക്കേസിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടി ബി.ജെ.പി എം.പി മുംബൈയിലെ എൻ.ഐ.എ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനാണിപ്പോൾ അന്വേഷണ ഏജൻസി അനുമതി നൽകിയത്. എൻ.ഐ.എ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പ്രഗ്യയ്ക്ക് കോടതി ഇളവ് നൽകുകയും ചെയ്തു.

മലേഗാവ് സ്‌ഫോടനക്കേസിൽ നേരത്തെ കോടതി പ്രഗ്യയ്ക്ക് അന്ത്യശാസന നൽകിയിരുന്നു. കേസിൽ അന്തിമ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും പ്രഗ്യാ സിങ് നിരന്തരമായി വാദംകേൾക്കലിന് എത്താത്തത് നടപടിക്രമങ്ങളെ ബാധിക്കുന്നുണ്ടെന്നുമായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. എന്നാൽ, ആരോഗ്യം മോശമായതിനാൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് ഇവർ അറിയിക്കുകയായിരുന്നു. സെർവിക്കൽ സ്‌പോണ്ടിലോസിസ്(നട്ടെല്ലുമായി ബന്ധപ്പെട്ട അസുഖം), മൈഗ്രൈൻ ഉൾപ്പെടെ നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും ചെയ്തു.

തുടർന്ന് ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട്് നൽകാൻ അന്വേഷണ സംഘത്തോട് കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ആണ് ഇപ്പോൾ എൻ.ഐ.എ സമർപ്പിച്ചത്. തങ്ങളുടെ ഉദ്യോഗസ്ഥൻ ഭോപ്പാലിലെ ആശുപത്രിയിലെത്തി ബന്ധപ്പെട്ട ഡോക്ടറോട് കോടതി ഉത്തരവിനെക്കുറിച്ച് അറിയിച്ചിരുന്നുവെന്ന് എൻ.ഐ.എ അറിയിച്ചു. തുടർന്ന് മാർച്ച് 30ന് ഡോക്ടർ പ്രഗ്യാ സിങ്ങിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഡോക്ടർ ഇവരുടെ രോഗാവസ്ഥ സ്ഥിരീകരിക്കുകയും വീട്ടിൽ വിശ്രമത്തിനു നിർദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും എൻ.ഐ.എ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഹാജരാകുന്നതിൽ കോടതി ഇളവ് അനുവദിക്കുകയായിരുന്നു. എന്നാൽ, ഏപ്രിൽ 20ന് ഹാജരാകണമെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഇവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് എന്തെങ്കിലും പുതിയ വിവരങ്ങളുണ്ടെങ്കിൽ ഉടൻ അറിയിക്കാൻ എൻ.ഐ.എയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മലേഗാവ് സ്ഫോടനക്കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരായില്ലെങ്കിൽ തുടർനടപടികൾ നേരിടേണ്ടവരുമെന്ന് മുംബൈയിലെ പ്രത്യേക എൻ.ഐ.എ കോടതി നേരത്തെ പ്രഗ്യയ്ക്കു മുന്നറിയിപ്പ് നൽകി. പ്രഗ്യാ സിങ് ഉൾപ്പെടെയുള്ള പ്രതികൾ നിരന്തരമായി കോടതിയിൽ ഹാജരാകുന്നില്ലെന്ന് സ്പെഷൽ ജഡ്ജി എ.കെ ലഹോത്തി ചൂണ്ടിക്കാട്ടി. പല കാരണങ്ങൾ നിരത്തി പലതവണ ഇളവ് ആവശ്യപ്പെട്ടപ്പോഴെല്ലാം കോടതി പരിഗണിച്ചിട്ടുണ്ട്. പലരും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്നാണു കാരണമായി പറയുന്നത്. അവസാന നിമിഷം ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് കോടതിയിലെത്താനാകില്ലെന്നുമാണു പറയാറ്. ആ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തവണ എല്ലാവർക്കും നേരത്തെ തന്നെ ദിവസം നിശ്ചയിച്ചുനൽകിയത്. ഈ കാരണം ഇനിയും പരിഗണിക്കാനാകില്ലെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു.

2008 സെപ്റ്റംബർ 29നാണ് ഉത്തര മഹാരാഷ്ട്രയിലെ മലേഗാവിലെ മുസ്ലിം പള്ളിയിൽ രാജ്യത്തെ ഞെട്ടിച്ച സ്ഫോടനം നടന്നത്. പള്ളിയുടെ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്ഫോടക വസ്തുക്കൾ നിറച്ച മോട്ടോർസൈക്കിൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തു.

പ്രഗ്യാ സിങ്ങിനു പുറമെ ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ, സമീർ കുൽക്കർണി, സുധാകർ ദ്വിവേധി, സുധാകർ ചതുർവേദി, അജയ് രഹിർകാർ എന്നിവർ സംഭവത്തിൽ അറസ്റ്റിലായി. മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘം(എ.ടി.എസ്) അന്വേഷിച്ച കേസ് 2011ൽ എൻ.ഐ.എയ്ക്കു കൈമാറുകയായിരുന്നു. കേസിൽ മറ്റു പ്രതികൾക്കൊപ്പം ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രഗ്യാ സിങ് താക്കൂർ മധ്യപ്രദേശിലെ ഭോപ്പാലിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ പാർലമെന്റിലെത്തുകയും ചെയ്തു.

Summary: BJP MP Pragya Singh Thakur ill, advised bed rest, says NIA in compliance report in Malegaon blast case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News