ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരത്വമുള്ള ഗർഭിണിയേയും എട്ടുവയസുള്ള മകനേയും തിരികെ എത്തിച്ചു

വെള്ളിയാഴ്ചയാണ് സോണാലി ഖാത്തൂണും മകനും ഇന്ത്യയിലേക്കു തിരികെ പ്രവേശിച്ചത്

Update: 2025-12-06 05:47 GMT

ന്യുഡൽഹി: ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരത്വമുള്ള ഗർഭിണിയേയും എട്ടുവയസുള്ള മകനേയും നാട്ടിലെത്തിച്ചു. സുപ്രിംകോടതി നിർദേശത്തിന് പിന്നാലെയാണ് ഇരുവരേയും തിച്ചെത്തിച്ചത്. ബുധനാഴ്ചയാണ് സുപ്രിംകോടതി ഇരുവരേയും തിരിച്ച് നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിച്ചത്.ബംഗാളിലെ മാൾഡയിൽ വെള്ളിയാഴ്ച ജില്ലാ ഭരണകൂടത്തിലെ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഒമ്പത് മാസം ഗർഭിണിയായ സോണാലി ഖാത്തൂണും മകനും ഇന്ത്യയിലേക്കു തിരികെ പ്രവേശിച്ചത്.

അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ചാണ് സോണാലിയും ഭർത്താവും മകനും ഉൾപ്പടെ ആറുപേരെ കഴിഞ്ഞ ജൂൺ 8ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 27ന് നാടുകടത്തുകയായിരുന്നു. നുഴഞ്ഞു കയറ്റക്കാരാണെന്ന് ആരോപിച്ച് ഓഗസ്റ്റ് 20 ന് ബംഗ്ലാദേശിലെ ജയിൽ അധികൃതർ ഇവരെ ജയിലിൽ അടക്കുകയും ചെയ്തു. സോണാലിയുടെ പിതാവ് ഭോഡു ഷെയ്ഖ് നൽകിയ ഹരജിയിൽ ഇവരെ തിരിച്ചെത്തിക്കാൻ കൽക്കട്ട ഹൈക്കോടതി സെപ്റ്റംബർ 26നു കേന്ദ്രത്തോടു നിർദേശിച്ചിരുന്നു. അതിനെതിരെ കേന്ദ്രം നൽകിയ ഹരജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് പരിഗണിച്ചപ്പോഴാണ് ഇന്ത്യൻ പൗരത്വമുള്ള സോണാലി ഖാത്തൂണിനേയും മകളേയും നാടു കടത്തിയ നടപടിയെ സുപ്രിംകോടതി വിമർശിച്ചത്.

ജനന സർട്ടിഫിക്കറ്റും തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളും ഉണ്ടായിരുന്നിട്ടും ഇവരെ നാടുകടത്തിയതിനെയാണ് കോടതി വിമർശിച്ചത്. 'ഇന്ത്യൻ പൗരനായ ഭോഡു ഷെയ്ഖിന്റെ മകൾക്കും കുട്ടിക്കും സ്വാഭാവികമായും ഇവിടത്തെ പൗരത്വമുണ്ട്' എന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News