'ബിൽക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിക്കാൻ അനുമതി നൽകിയ സർക്കാറാണ്, മോദിയുടെ സ്ത്രീ സുരക്ഷ വെറും പൊള്ള'; ഒവൈസി

സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി സ്ത്രീ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു

Update: 2024-08-16 03:38 GMT
Editor : Lissy P | By : Web Desk

ഹൈദരാബാദ്: സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീൻ ഒവൈസി.മോദി തന്നെ സ്ത്രീസുരക്ഷയെ ഗൗരവമായി കാണുന്നില്ലെങ്കിൽ ജനങ്ങളിലെങ്ങനെ മാറ്റം പ്രതീക്ഷിക്കാനാകുമെന്നും ഒവൈസി ചോദിച്ചു.

''സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നരേന്ദ്ര മോദി സ്ത്രീ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു. ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെയും അവളുടെ കുടുംബത്തെ കൊലപ്പെടുത്തിയവരെയും മോചിപ്പിക്കാൻ അനുമതി നൽകിയത് ബി.ജെ.പി സർക്കാറാണ്. 15 വർഷം അവര്‍ നീതിക്കുവേണ്ടി പോരാടി. ഇക്കാലമത്രയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി..'' എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഒവൈസി കുറിച്ചു.നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത കർണാടകയിലെ മുന്‍ എം.പി  പ്രജ്വൽ രേവണ്ണക്ക് വേണ്ടി പ്രചാരണം നടത്തിയയാളാണ് മോദിയെന്നും ഒവൈസി ചൂണ്ടിക്കാട്ടി.

Advertising
Advertising

വ്യോമസേന, കരസേന, നാവികസേന, ബഹിരാകാശ മേഖല തുടങ്ങി നിരവധി മേഖലകളിൽ വനിതകളുടെ നേതൃത്വത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിലും ആശങ്കാജനകമായ ചില സംഭവവികാസങ്ങളും നടക്കുന്നുണ്ടെന്നായിരുന്നു സ്വാതന്ത്ര്യദിനപ്രസംഗത്തിൽ മോദി പറഞ്ഞത്.

'' നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും എതിരെയുള്ള അതിക്രമങ്ങളിൽ രാജ്യത്ത് വലിയ രോഷം ഉയരുന്നുണ്ട്. എനിക്കത് മനസിലാക്കാനായി സാധിക്കും. രാജ്യവും സമൂഹവും നമ്മുടെ സംസ്ഥാന സർക്കാരുകളും ഇത് ഗൗരവമായി കാണേണ്ടതുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എത്രയും വേഗം അന്വേഷിക്കണം, ദുഷ്പ്രവൃത്തികളിൽ ഏർപ്പെടുന്നവർ എത്രയും വേഗം കർശനമായ ശിക്ഷ അനുഭവിക്കണം; സമൂഹത്തിൽ വിശ്വാസം സൃഷ്ടിക്കാൻ ഇത് ആവശ്യമാണ്'.. എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ മുന്‍നിര്‍ത്തിയായിരുന്നു മോദിയുടെ പ്രസംഗം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News