'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ ആനുവദിക്കില്ല'; വിദ്വേഷ പ്രസംഗ വിരുദ്ധ ബില്ലിനെ എതിർത്ത ബിജെപിക്ക് മറുപടിയുമായി പ്രിയങ്ക ഖാർഗെ
'ബില്ലിൽ ഒരു സംഘടനയുടെ പേരും പറയുന്നില്ല, ബില്ലിനെ കുറിച്ച് ബിജെപി എന്തിനാണിത്ര പരിഭ്രാന്തരാവുന്നത്'
ബംഗളുരു: വിദ്വേഷ പ്രസംഗ വിരുദ്ധ ബില്ലിനെതിരെ നിലപാടെടുത്ത ബിജെപിയെ കടന്നാക്രമിച്ച് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. കർണാടകയെ വിദ്വേഷത്തിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ലെന്നും സമൂഹത്തിൽ ശാന്തതയും സമാധാനവും പുലർത്താനാണ് ബിൽ പാസാക്കുന്നതെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. വിദ്വേഷ പ്രസംഗം എന്താണെന്ന് സുപ്രിംകോടതി കൃത്യമായി നിർവചിച്ചിട്ടുണ്ട്. വിദ്വേഷപ്രസംഗം നിയന്ത്രിക്കണമെന്നും സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. ഒരു സർക്കാർ എന്ന നിലയിൽ അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനായിട്ടാണ് ബിൽ പാസാക്കിയതെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു.
'ബില്ലിൽ ഒരു സംഘടനയുടെ പേരും പറയുന്നില്ല. ബില്ലിനെ കുറിച്ച് ബിജെപി എന്തിനാണിത്ര പരിഭ്രാന്തരാവുന്നത്. എന്തിനാണ് ബില്ലിൽ പരിഭ്രാന്തരാവുന്നതെന്ന് ബിജെപിക്കാരോട് ചോദിക്കണ'മെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ചർച്ചക്ക് തയ്യാറാണ്. എന്നാൽ ഒരു സംവാദത്തിന് അവർ ഒരുക്കമല്ല. കർണാടകയെ വിദ്വേഷത്തിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ചയാണ്‌ഹേറ്റ് സ്പീച്ച് ആൻഡ് ഹേറ്റ് ക്രൈംസ് പ്രിവൻഷൻ ബിൽ 2025 കർണാടക നിയമസഭ പാസാക്കിയത്. വ്യക്തികൾക്കും സമൂഹങ്ങൾക്കുമിടയിൽ ശത്രുത, വിദ്വേഷം, പൊരുത്തക്കേട് എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾ തടയുന്നതിനായാണ് ബിൽ പാസാക്കിയത്.
ബിൽ ചർച്ചക്കെടുത്തപ്പോൾ ആഭ്യന്തരമന്ത്രി ജി. പരമേശ്വര വിശദമായി തന്നെ ബില്ലിലെ വ്യവസ്ഥകൾ വിശദീകരിച്ചിരുന്നു. പ്രത്യേക സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും ഫലപ്രദമായി തടയുന്നതിന് വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് കൃത്യമായ ഒരു നിർവചനം ആവശ്യമാണെന്നും പരമേശ്വര പറഞ്ഞിരുന്നു. വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും 50000 രൂപയും ചുമത്തുന്നതാണ് പുതിയ ബിൽ. വിദ്വേഷ പ്രസംഗം ആവർത്തിച്ചാൽ തടവും പിഴയും കൂടുമെന്നും ബില്ലിൽ പറയുന്നു.