ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈനീസ് ഭൂപടം, പ്രകോപനം; പ്രതിഷേധം ശക്തമാകുന്നു

മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി മാപ്പ് പുറത്തിറക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു

Update: 2023-08-30 01:30 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി:ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ഇത്തരം പ്രവൃത്തികൾ ചൈനയുടെ ശീലമാണെന്നും മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി മാപ്പ് പുറത്തിറക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഭൂപടം പുറത്തിറക്കിയത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്‌ രംഗത്തെത്തി.

ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ ഭൂപടങ്ങൾ പുറത്തിറക്കി അവർക്കൊരു മാറ്റവും വരുത്താനാകില്ല. നമ്മുടെ ഭൂപ്രദേശത്തെ സംബന്ധിച്ച് കൃത്യമായ ധാരണ സർക്കാരിനുണ്ട്. മറ്റുള്ളവരുടെ പ്രദേശങ്ങൾ സ്വന്തമാക്കി ചിത്രീകരിച്ച് ചൈന അസംബന്ധ വാദങ്ങൾ ഉന്നയിക്കരുതെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.

ചൈനയുടെ അവകാശവാദത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ചൈന കൈവശംവച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ പ്രസിഡന്‍റ് ഷീ ജിൻപിങ്ങിനെ ജി-20 ഉച്ചകോടിയിലേക്ക് ബി.ജെ.പി. സർക്കാർ വിരുന്നൊരുക്കി സ്വീകരിക്കേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഈ മാസം ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ മോദിയും ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തർക്കമേഖലകളിലെ സംഘർഷം ലഘൂകരിക്കാൻ വിശാലവും ആഴത്തിലുള്ളതുമായ ചർച്ചകൾ ഇരുനേതാക്കളും നടത്തിയതായി ഇരുവരുടെയും കൂടിക്കാഴ്ചയെക്കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈന ഇന്ത്യയുടെ ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള ഭൂപടം പുറത്തുവിട്ടത്.

Summary: Protests over China's releasing a map including India's territories

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News