പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ഇന്ന് ബി.ജെ.പിയിൽ ചേരും

പാര്‍ട്ടി യോഗത്തിനു ശേഷം സിങ് ബി.ജെ.പിയില്‍ ചേരും

Update: 2022-09-19 04:53 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചണ്ഡീഗഢ്: പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഇന്ന് ബി.ജെ.പിയില്‍ ചേരും. പാര്‍ട്ടി യോഗത്തിനു ശേഷം സിങ് ബി.ജെ.പിയില്‍ ചേരും. അമരീന്ദർ സിംഗിന്‍റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ബി.ജെ.പിയിൽ ലയിക്കും. പി.എൽ.സിയിൽ ചേർന്ന ഏഴ് മുൻ എം.എൽ.എമാരും ഒരു മുൻ എം.പിയും തിങ്കളാഴ്ച ബി.ജെ.പിയിൽ ചേരും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി.ജെ.പി ലയനം.

ഡൽഹിയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലാവും അമരീന്ദർ സിംഗ് ബി.ജെ.പിയിൽ ചേരുക. കഴിഞ്ഞ വർഷം സെപ്തംബറിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെത്തുടർന്ന് കോൺഗ്രസ് വിട്ട് സിംഗ് പഞ്ചാബ് ലോക് കോൺഗ്രസ് (പിഎൽസി) രൂപീകരിക്കുകയായിരുന്നു.

നട്ടെല്ലിന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അടുത്തിടെ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടിരുന്നു. സെപ്തംബർ 12ന് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ദേശീയ സുരക്ഷ, പഞ്ചാബിൽ വർധിച്ചുവരുന്ന മയക്കുമരുന്ന്-ഭീകരവാദ കേസുകൾ, സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിനുള്ള ഭാവി റോഡ് മാപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ താൻ വളരെ ഫലപ്രദമായ ചർച്ച നടത്തിയെന്ന് സിങ് പറഞ്ഞു. ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് സിങ് തന്‍റെ പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിക്കാനുള്ള ഉദ്ദേശ്യം അറിയിച്ചിരുന്നുവെന്ന് പഞ്ചാബിലെ മുതിർന്ന ബി.ജെ.പി നേതാവ് ഹർജിത് സിംഗ് ഗ്രെവാൾ ജൂലൈയിൽ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News