ഇന്ത്യയെ മോദി ട്രംപിന് വിറ്റെന്ന് രാഹുല്‍; അദാനിയുടെയും അംബാനിയുടെയും പേര് പരാമര്‍ശിക്കരുതെന്ന് സ്പീക്കറുടെ റൂളിങ്

വിവാദമായ എപ്സ്റ്റീന്‍ ഫയല്‍ വിഷയവും രാഹുല്‍ സഭയില്‍ ഉയര്‍ത്തി

Update: 2026-02-11 11:45 GMT

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാറില്‍ കേന്ദ്ര സര്‍ക്കാറിനെ ലോക്‌സഭയില്‍ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ട്രംപിന് വിറ്റു എന്ന് ആരോപിച്ച രാഹുല്‍, അമേരിക്കക്ക് മുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നതാണ് കരാറെന്നും ബജറ്റ് ചര്‍ച്ചക്കിടെ ആരോപിച്ചു. എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന സ്വാതന്ത്ര്യം പോലും ഇപ്പോള്‍ ഇന്ത്യക്ക് ഇല്ല. കേന്ദ്ര ബജറ്റില്‍ രാജ്യത്തിനായി ഒന്നുമില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. അദാനിയാണ് ബജറ്റിന്റെ കേന്ദ്രബിന്ദു. പ്രതിരോധ ബജറ്റ് അംബാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ, അദാനിയുടെയും അംബാനിയുടെയും പേര് പരാമര്‍ശിക്കരുതെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി.

Advertising
Advertising

കേന്ദ്ര ബജറ്റില്‍ രാജ്യത്തിനായി ഒന്നുമില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. അമേരിക്കയുടെ ആധിപത്യത്തെ ചൈനയും റഷ്യയും മറ്റ് ശക്തികളും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. യുഎസിന്റെ അപ്രമാദിത്തം വെല്ലുവിളി നേരിടുകയാണ്. ഡോളര്‍ വെല്ലുവിളി നേരിടുകയാണ്. അപ്പോഴാണ് ഇന്ത്യ യുഎസിന് കീഴടങ്ങിയത്. രാജ്യം എന്ന നിലയ്ക്ക് സ്വന്തം ശക്തി തിരിച്ചറിയണം. യുഎസുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് പലതും നഷ്ടമായി. ഡിജിറ്റല്‍ ട്രേഡില്‍ നിയന്ത്രണം നഷ്ടമാക്കി. ഇന്‍ഡ്യാ സഖ്യമാണ് ചര്‍ച്ച നടത്തിയതെങ്കില്‍ ഡേറ്റ സംരക്ഷണം ഉറപ്പാക്കുമായിരുന്നു. കര്‍ഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയുമായിരുന്നു -രാഹുല്‍ പറഞ്ഞു.

വിവാദമായ എപ്സ്റ്റീന്‍ ഫയല്‍ വിഷയവും രാഹുല്‍ സഭയില്‍ ഉയര്‍ത്തി. യുഎസിലെ അദാനിക്കെതിരായ കേസും പരാമര്‍ശിച്ചു. ഇതോടെ സഭയില്‍ ബഹളം തുടങ്ങി. പ്രസംഗത്തിനിടെ ഇടപെട്ട സ്പീക്കര്‍, അദാനിയുടേയും അംബാനിയുടേയും പേര് പരാമര്‍ശിക്കരുതെന്ന് റൂളിങ് നല്‍കി. ബജറ്റില്‍ കേന്ദ്രീകരിച്ച് സംസാരിക്കാനും നിര്‍ദേശിച്ചു. എപ്സ്റ്റീന്‍ ഫയലില്‍ പേരുള്ളതിനാലാണ് അനില്‍ അംബാനിയെ ജയിലിലിടാത്തതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

അദാനിയാണ് ബജറ്റിന്റെ കേന്ദ്രബിന്ദു. സ്പീക്കറുടെ ചെയറിലിരിക്കുന്ന ജഗദാംബിക പാല്‍ മുന്‍ കോണ്‍ഗ്രസുകാരനാണെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. ഇന്ത്യയെ വില്‍ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് നാണമില്ലേ. പ്രതിരോധ ബജറ്റ് അംബാനിക്ക് വേണ്ടിയാണ്. എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന സ്വാതന്ത്ര്യം പോലും ഇപ്പോള്‍ ഇന്ത്യയ്ക്കില്ല. സുഹൃത്തുകള്‍ക്ക് വേണ്ടി മോദി കീഴടങ്ങി. യുഎസ് വ്യാപാരക്കരാറില്‍ ഒരു യുക്തിയുമില്ലെന്നും പൂര്‍ണമായ കീഴടങ്ങലാണെന്നും രാഹുല്‍ പറഞ്ഞു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News