'പപ്പാ, അങ്ങയുടെ മുദ്രകളാണ് എന്റെ വഴി, ഇന്ത്യക്കാരന്റെ സ്വപ്‌നവും സംഘർഷവും തിരിച്ചറിയുന്നു'; ജന്മദിനത്തിൽ രാജീവ് ഗാന്ധിയെയോർത്ത് രാഹുൽ

ലഡാക്ക് സന്ദർശനത്തിലുള്ള രാഹുൽ പാംഗോംഗ് തടാകക്കരയിൽ വെച്ച് രാജീവ് ഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

Update: 2023-08-20 09:52 GMT
Advertising

പിതാവ് രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചും ആദരമർപ്പിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഡാക്ക് സന്ദർശനത്തിലുള്ള രാഹുൽ പാംഗോംഗ് തടാകക്കരയിൽ വെച്ച് മുൻ പ്രധാനമന്ത്രികൂടിയായ രാജീവ് ഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ചടങ്ങിന്റെ ചിത്രങ്ങൾ കോൺഗ്രസ് ട്വിറ്ററിൽ (എക്‌സ്) പങ്കുവെച്ചു.

പിതാവിനെ കുറിച്ചുള്ള വൈകാരിക കുറിപ്പ് രാഹുൽ ട്വിറ്ററിൽ എഴുതി:

'പപ്പാ, ഈ അമൂല്യമായ ഓർമ്മകളിലൂടെ ഇന്ത്യയെ കുറിച്ച് നിങ്ങൾ കണ്ട സ്വപ്നങ്ങൾ കവിഞ്ഞൊഴുകുന്നു.

അങ്ങയുടെ മുദ്രകളാണ് എന്റെ വഴി, ഓരോ ഇന്ത്യക്കാരന്റെയും പോരാട്ടങ്ങളും സ്വപ്നങ്ങളും മനസ്സിലാക്കുന്നു, ഭാരത് മാതയുടെ ശബ്ദം കേൾക്കുന്നു' രാഹുൽ കുറിച്ചു.

1944 ആഗസ്ത് 20നാണ് രാജീവ് ഗാന്ധി ജനിച്ചത്. 1991 മേയ് 21 ന് കൊല്ലപ്പെടുകയും ചെയ്തു. തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരിൽ വെച്ച് 46ാം വയസ്സിലായിരുന്നു അന്ത്യം. അതേസമയം, കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെയും രാജീവ് ഗാന്ധിയെ അനുസ്മരിച്ചു.

'രാജീവ് ഗാന്ധി ഇന്ത്യയുടെ മഹാനായ പുത്രനായിരുന്നു.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്കിടയിൽ പ്രത്യാശ ഉണർത്തിയ നേതാവായിരുന്നു.

നാം ഇന്ന് സദ്ഭാവന ദിവസ് ആചരിക്കുമ്പോൾ, ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് നയിച്ച അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ ഓർക്കാം.

വോട്ടിംഗ് പ്രായം 18 ആക്കി കുറയ്ക്കുക, പഞ്ചായത്തീരാജ്, ടെലികോം -ഐടി വിപ്ലവം, കമ്പ്യൂട്ടർവത്ക്കരണം, സുസ്ഥിര സമാധാന ഉടമ്പടികൾ, സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി, പുതിയ വിദ്യാഭ്യാസ നയം തുടങ്ങിയ അദ്ദേഹത്തിന്റെ നിരവധി ഇടപെടലുകൾ രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവന്നു. രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു' ഖാർഗെ ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസ് നേതാക്കളായ ശശി തരൂർ, ദിംഗ്‌വിജയ് സിംഗ് തുടങ്ങിയവരും പ്രദേശ് കോൺഗ്രസ് കമ്മിറ്റികളും രാജീവ് ഗാന്ധിയെ അനുസ്മരിച്ചു. ഇന്ത്യയുടെ പല ഭാഗത്തും കോൺഗ്രസ് പ്രവർത്തകർ അനുസ്മര ചടങ്ങുകൾ സംഘടിപ്പിച്ചു.

Rahul Gandhi remembers Rajiv Gandhi on his birthday

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News