യു.പി.എ ഭരണമായിരുന്നെങ്കിലും രാമക്ഷേത്രം നിർമിക്കുമായിരുന്നു; അശോക് ഗെഹ്‌ലോട്ട്

സുപ്രിംകോടതി ഉത്തരവ് ബി.ജെ.പി ഭരണകാലത്തായതുകൊണ്ട് അവർ രാമക്ഷേത്രം നിർമിച്ചു; അശോക് ഗെഹ്‌ലോട്ട്

Update: 2024-04-16 16:17 GMT
Editor : ശരത് പി | By : Web Desk
Advertising

രാജസ്ഥാൻ: യു.പി.എ സർക്കാർ ആണ് ഭരിച്ചിരുന്നതെങ്കിലും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമായിരുന്നെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായിരുന്ന അശോക് ഗെഹ്‌ലോട്ട്. എൻ.ഡി.ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗെഹ്‌ലോട്ട് രാമക്ഷേത്രത്തെക്കുറിച്ച് പറഞ്ഞത്. സുപ്രിംകോടതി ഉത്തരവ് യു.പി.എ സർക്കാർ ഭരിക്കുന്ന കാലത്താണ് വന്നിരുന്നതെങ്കിൽ അത് പാലിക്കുമായിരുന്നെന്ന് അദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് ബി.ജെ.പി രാമക്ഷേത്രം ഉപയോഗിക്കുന്നത് തെറ്റാണെന്നും അദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞതവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ 25 സീറ്റുകളിൽ 24 സീറ്റുകളും ബി.ജെ.പി നേടിയപ്പോൾ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന് നേടാൻ സാധിച്ചത്. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് എല്ലാവരെയും ഞെട്ടിക്കുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

400 സീറ്റുകൾ നേടുമെന്നത് ബി.ജെ.പി പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയാണ്. 2014 അവർക്ക് ലഭിച്ചത് 31 ശതമാനം വോട്ടാണ്. 2019ൽ ഇത് 38 ശതമാനമായി മാത്രമേ ഉയർന്നിട്ടുള്ളു. ഇപ്രാവശ്യം ഇത് 50 ശതമാനമായി ഉയരുമെന്നത് കോൺഗ്രസിന്റെ സ്വപ്‌നം മാത്രമാണെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു.

കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് ബി.ജെ.പി അവർക്ക് തോന്നിയത് ചെയ്യുകയാണ്. തങ്ങളുടെ ഭരണത്തിന്റെ അഴുകിയ കറകൾ മറയ്ക്കാൻ ബി.ജെ.പി രാജ്യവ്യാപകമായി വാഷിംങ് മെഷീനുകൾ സ്ഥാപിച്ചിരിക്കുകയാണെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

ബി.ജെ.പി അവരുടെ മുൻ തെരഞ്ഞെടുപ്പിലെ ഒരു വാഗ്ദാനം പോലും പാലിച്ചിട്ടില്ല. രാമക്ഷേത്രം അവർ നിർമിച്ചത് അവർക്ക് വേണ്ടി തന്നെയാണ്. ബിജെപിയുടെ കാലത്താണ് അയോധ്യ വിഷയത്തിൽ വിധി വന്നത്, അതുകൊണ്ട് അവർ രാമക്ഷേത്രം നിർമിച്ചു. കോൺഗ്രസിന്റെ കാലത്താണ് വിധി വന്നിരുന്നതെങ്കിൽ തങ്ങൾ ക്ഷേത്രം നിർമിക്കുമായിരുന്നു. ഇത് തെരഞ്ഞെടുപ്പായുധം ആക്കേണ്ട ഒരു കാര്യവുമില്ല എന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു.

ഇൻഡ്യാ മുന്നണിയുടെ ശക്തി വർധിക്കാൻ രണ്ട് മുഖ്യമന്ത്രിമാരാണ് കാരണമായിരിക്കുന്നത്. അത് ഇഡി കേസുകളിൽ അറസ്റ്റിലായ ഹേമന്ത് സോറനും അരവിന്ദ് കെജ്‌രിവാളുമാണ്. ഇവരുടെ അറസ്റ്റിനെക്കുറിച്ച് അമേരിക്കയും ജർമനിയും വരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ആക്കൗണ്ട് മരവിപ്പിച്ച സംഭവത്തെക്കുറിച്ച് മുമ്പ് തന്നെ ഐക്യരാഷ്ട്ര സഭ പ്രവചനം നടത്തിയിരുന്നു, അത് നടന്നുവെന്നും മുതിർന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News