റോഹിങ്ക്യന്‍ മുസ് ലിംകള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാനാകില്ല, കോടതി ഇടപെടരുത്- കേന്ദ്രം

കസ്റ്റഡിയിലെടുത്ത റോഹിങ്ക്യന്‍ മുസ് ലിംകളെ വിട്ടയക്കാന്‍ ഉത്തരവിടണമെന്ന ഹരജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്

Update: 2024-03-20 06:33 GMT
Advertising

ഡല്‍ഹി: ഇന്ത്യയില്‍  എത്തുന്ന റോഹിങ്ക്യന്‍ മുസ് ലിംകള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാന്‍ കോടതി ഉത്തരവിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ത്ഥി പദവി നല്‍കുന്നത് നയപരമായ വിഷയമാണെന്നും പാര്‍ലമെന്റിന്റേയും സര്‍ക്കാരിന്റെയും നയപരമായ വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത റോഹിങ്ക്യന്‍ മുസ് ലിംകളെ വിട്ടയക്കാന്‍ ഉത്തരവിടണമെന്ന ഹരജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം അന്തസ്സോടെ ജീവിക്കാനും സ്വാതന്ത്യത്തിനുമുള്ള അവകാശമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിരതാമസത്തിനുള്ള അവകാശം ഇല്ല. ആ അവകാശം ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ഉള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍  വ്യക്തമാക്കി.

അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണറില്‍ നിന്ന് റോഹിങ്ക്യന്‍  അഭയാര്‍ത്ഥി കാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ കാര്‍ഡ് കാണിച്ചാണ് അഭയാര്‍ത്ഥികള്‍ പദവിക്കായി ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യ UNHCR നല്‍കുന്ന കാര്‍ഡ് അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. 1951 ലെ യു.എന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനിലും തുടര്‍ന്നുള്ള പ്രോട്ടോകോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ ആഭ്യന്തര നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കി.

 റോഹിങ്ക്യന്‍ മുസ് ലിംകള്‍ പൗരത്വം ലഭിക്കുന്നതിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും കരസ്ഥമാക്കാന്‍ ശ്രമിക്കുകയാണ്. മനുഷ്യക്കടത്ത്, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇവര്‍ ഏര്‍പ്പെടുന്നുവെന്നും കേന്ദ്രം ആരോപിച്ചു. ബംഗ്ലാദേശില്‍ നിന്ന് എത്തുന്ന അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടനയില്‍ മാറ്റം വരുത്തുകയാണെന്നും കേന്ദ്രം സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

അനധികൃതമായി എത്തുന്നവര്‍ക്കെതിരെ നിയപരമായ നടപടികള്‍ തുടരുമെന്നും കേന്ദ്രം അറിയിച്ചു. ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കുന്നതുപോലെ റോഹിങ്ക്യന്‍ മുസ് ലിംകള്‍ക്കും പദവി നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News