കേരള സ്റ്റോറിയുടെ നിരോധനം; ബംഗാള്‍ സര്‍ക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്, തമിഴ്നാട് സത്യവാങ്‍മൂലം നല്‍കണം

ചിത്രത്തിന്‍റെ നിരോധനം ഉറപ്പാക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു

Update: 2023-05-12 11:27 GMT
Editor : Jaisy Thomas | By : Web Desk

കേരള സ്റ്റോറി

Advertising

ഡല്‍ഹി: ദ കേരള സ്റ്റോറി സിനിമ നിരോധിച്ചതിൽ ബംഗാൾ സർക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ചിത്രം പ്രദർശനം നടത്തുന്നുണ്ടെന്നും ബംഗാളിൽ നിരോധിക്കുന്നതിന് ഒരു കാരണവുമില്ലെന്നും കോടതി നിരീക്ഷിച്ചു. ബംഗാളിന് പുറമേ തമിഴ്നാട്ടിലും അപ്രഖ്യാപിത വിലക്കുണ്ടെന്ന് സിനിമാ നിർമാതാക്കൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച് തമിഴ്നാട് സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശിച്ചു.


ചിത്രത്തിന്‍റെ നിരോധനം ഉറപ്പാക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനർജി സിനിമയ്ക്ക് നിരോധനമേർപ്പെടുത്തിയത്‌. 'ആദ്യം അവർ കശ്മീർ ഫയലുകളുമായി വന്നു, ഇപ്പോൾ അത് കേരള സ്റ്റോറിയാണ്, അടുത്തത് ബംഗാൾ ഫയലിനായിരിക്കും പ്ലാൻ ചെയ്യുന്നത്'- എന്നാണ് മമത പറഞ്ഞത്.

കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സ് ഉടമകളും പ്രഖ്യാപിച്ചിരുന്നു. സിനിമ കാണാന്‍ ആളില്ല, ക്രമസമാധാനപ്രശ്നം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നാം തമിഴര്‍ കച്ചിയുടെ (എന്‍.ടി.കെ) നേതൃത്വത്തില്‍ ചെന്നൈയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സീമന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.



മെയ് അഞ്ചിനാണ് കേരള സ്റ്റോറി തിയേറ്ററുകളിൽ എത്തിയത്. സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ ട്രയിലറിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം ചെയ്ത് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. തീവ്രവാദ സംഘടനയായ ഐഎസിലേക്ക് ഇത്തരത്തിൽ 32,000 പെൺകുട്ടികളെ കടത്തി കൊണ്ടുപോയിട്ടുണ്ട് എന്നാണ് സിനിമയുടെ ട്രെയിലറിൽ ആരോപിച്ചത്. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News