പ്രതിഷേധം ശക്തം; ചെന്നൈയില്‍ 'ദി കേരള സ്റ്റോറി' സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി

ഇന്ന് 15 സ്ഥലങ്ങളില്‍ പ്രദര്‍ശനം നടന്നപ്പോള്‍ ഏഴിടങ്ങളില്‍ പ്രതിഷേധമുണ്ടായി.

Update: 2023-05-05 15:09 GMT
Advertising

ചെന്നൈ: ലൗ ജിഹാദിലൂടെ 32000 ഹിന്ദു പെൺകുട്ടികളെ മതംമാറ്റി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന വ്യാജ-വിദ്വേഷ പ്രചരണവുമായി പുറത്തിറങ്ങിയ 'ദി കേരള സ്റ്റോറി' സിനിമയ്ക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം ശക്തം. പ്രതിഷേധത്തെ തുടർന്ന് ചെന്നൈയില്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി.

ഈസ്റ്റ് കോസ്റ്റ് റോഡിലെ മായാജാല്‍ മാളില്‍ മൂന്ന് ദിവസത്തേക്കാണ് പ്രദര്‍ശനം നിര്‍ത്തിയത്. കൂടാതെ ചെന്നൈ- പോണ്ടിച്ചേരി റൂട്ടിലെ ഇസിആര്‍ മാളിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദര്‍ശനം നിര്‍ത്തി.

ഇന്ന് 15 സ്ഥലങ്ങളില്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നടന്നപ്പോള്‍ ഏഴിടങ്ങളില്‍ പ്രതിഷേധമുണ്ടായി. തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, എസ്ഡിപിഐ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലായി 75ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിൽ വടപളനിയിലും ടീനഗറിലുമാണ് പ്രതിഷേധമുണ്ടായത്. തീയറ്ററുകള്‍ക്കുള്ളിലേക്ക് കടന്ന പ്രവര്‍ത്തകര്‍ സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറി. ഇതില്‍ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

റോയല്‍പേട്ടയിലുണ്ടായ പ്രതിഷേധത്തില്‍ എക്‌സ്പ്രസ് അവന്യുവിലേക്ക് മാര്‍ച്ചുമായെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോയമ്പത്തൂരിൽ ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച 50ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചയോടെ പ്രതിഷേധവുമായെത്തി ബ്രൂക്ക്‌ഫീൽഡ്‌സ് മാളിന്റെ കോമ്പൗണ്ടിൽ കടക്കാൻ ശ്രമിച്ച മുസ്‌ലിം മുന്നേറ്റ കഴകം പ്രവർത്തകരെ തടയുകയും അറസ്റ്റ് ചെയ്ത് നീക്കിയതായും പൊലീസ് പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിലെ പ്രോസോൺ, ഫൺ റിപ്പബ്ലിക് എന്നീ രണ്ട് മാളുകളിൽ കൂടി പൊലീസ് സേനയെ വിന്യസിച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കേരളത്തിലും ‘ദി ​കേ​ര​ള സ്റ്റോ​റി’ പ്രദർശനത്തിനെത്തിയ തിയേറ്ററുകളിൽ പ്രതിഷേധം നടന്നു. കൊച്ചിയിലെ തിയേറ്ററിലേക്ക് പ്രതിഷേധവുമായെത്തിയവരെ പൊലീസ് തടഞ്ഞു. എൻ.വൈ.സി പ്രവർത്തകരാണ് തിയറ്ററിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്.

തിയേറ്ററിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവർത്തകരെയും പൊലീസ് തടഞ്ഞു.കോഴിക്കോട്ട് തിയേറ്ററിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രതിഷേധ മാർച്ച് നടത്തി. ഇവിടെയും പ്രവർത്തകരെ പൊലീസ് ബാരിക്കേഡുയർത്തി തടഞ്ഞു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News