'എല്ലാ ജില്ലയിലും പ്രത്യേക തടങ്കൽ പാളയങ്ങൾ'; റോഹിങ്ക്യകളെ ലക്ഷ്യമിട്ട് കർശന നടപടിയുമായി യുപി സർക്കാർ

ശുചീകരണ ജോലികളിൽ നേരിട്ടോ, കരാർ ഏജൻസികൾ വഴിയോ ഏർപ്പെട്ടിരിക്കുന്ന റോഹിങ്ക്യകളുടെയും ബംഗ്ലാദേശികളുടെയും പട്ടിക തയ്യാറാക്കാനും യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്

Update: 2025-12-04 04:56 GMT
Editor : Lissy P | By : Web Desk

ലഖ്‌നൗ: റോഹിങ്ക്യകൾക്കെതിരെയും ബംഗ്ലാദേശികൾക്കെതിരെയും കർശന നടപടിയുമായി ഉത്തര്‍പ്രദേശ് സർക്കാർ. അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. പൊലീസ് കമ്മീഷണർമാർക്കും 18 റേഞ്ചുകളിലെയും ഐജിമാർക്കുമാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

ഇതിന് പുറമെ, ശുചീകരണ ജോലികളിൽ നേരിട്ടോ, കരാർ ഏജൻസികൾ വഴിയോ ഏർപ്പെട്ടിരിക്കുന്ന റോഹിങ്ക്യകളുടെയും ബംഗ്ലാദേശികളുടെയും പട്ടിക തയ്യാറാക്കാന്‍  സംസ്ഥാനത്തെ 17 മുനിസിപ്പൽ കോർപ്പറേഷനുകള്‍ക്കും നിർദേശം നൽകിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരിൽ കൂടുതൽ പേരും ശുചീകരണ തൊഴിലാളികളാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.മുനിസിപ്പൽ കോർപ്പറേഷനുകളിൽ നിന്ന് ഇത്തരം ശുചീകരണ തൊഴിലാളികളുടെ പട്ടിക ലഭിച്ചാലുടൻ കമ്മീഷണർമാർക്കും ഐജിമാർക്കും കൈമാറും. ഇവരെ നാടുകടത്തുന്നതിന് മുമ്പ് തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നുവെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertising
Advertising

എട്ട് സംസ്ഥാനങ്ങൾ, ഒരു കേന്ദ്രഭരണ പ്രദേശം, നേപ്പാൾ എന്നിവയുമായി അതിർത്തി പങ്കിടുന്ന യുപിയില്‍ സമീപ വർഷങ്ങളിൽ അനധികൃത കുടിയേറ്റം വ്യാപകമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ക്ഷേമ പദ്ധതികളിൽ അംഗമാകുന്നത് സർക്കാർ ആനുകൂല്യങ്ങൾ, തൊഴിലവസരങ്ങൾ, വിഭവ വിതരണം എന്നിവയെ ബാധിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചു.

ഏകദേശം 20 ദശലക്ഷം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ ഇന്ത്യയിൽ താമസിക്കുന്നുണ്ടാകാമെന്നാണ് മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു 2016 ൽ പാര്‍ലമെന്‍റില്‍ നല്‍കിയ കണക്കുകളില്‍ പറയുന്നത്.  രാജ്യത്ത് 40,000-ത്തിലധികം അനധികൃത റോഹിങ്ക്യൻ കുടിയേറ്റക്കാർ ഉണ്ടെന്ന് 2017 ആഗസ്റ്റിൽ അദ്ദേഹം പാർലമെന്റിനെ അറിയിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News