ധർമസ്ഥല വെളിപ്പെടുത്തൽ; എസ്ഐടി അന്വേഷണം ഊർജിതം
പരാതിക്കാരൻ അടയാളപ്പെടുത്തിയ പതിമൂന്നാം സ്പോട്ടും കടന്ന് എസ്ഐടി ബുധനാഴ്ച വനത്തിൽ പതിനാലാം ഇടം കുഴിച്ചു
മംഗളൂരു: ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷണം ഊർജ്ജിതമാക്കി. പരാതിക്കാരൻ അടയാളപ്പെടുത്തിയ പതിമൂന്നാം സ്പോട്ടും കടന്ന് എസ്ഐടി ബുധനാഴ്ച വനത്തിൽ പതിനാലാം ഇടം കുഴിച്ചു.
ധർമ്മസ്ഥല ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ബുധനാഴ്ച റെയ്ഡ് ആരംഭിച്ചു.കഴിഞ്ഞ മാസം 19ന് സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) തലവൻ പ്രണബ് കുമാർ മൊഹന്തിയെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പരിഗണിച്ചതിന്റെ അനിശ്ചിതത്വം മറികടക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരം ഡിജിപിയും ഐജിയുമായ ഡോ.എം.എ.സലീം അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നു.പരാതിക്കാരനാണ് അന്വേഷണ സംഘത്തെ വനമേഖലയിലേക്ക് നയിച്ചത്.
എസ്ഐടിയിലെ ഇൻസ്പെക്ടർ സമ്പത്തിന്‍റെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസിൽ പരിശോധന ആരംഭിച്ചത്. 1995 നും 2014 നും ഇടയിൽ താൻ കുഴിച്ചുമൂടിയ ജഡങ്ങൾ സംബന്ധിച്ചാണ് പരാതിക്കാരൻ വെളിപ്പെടുത്തൽ നടത്തിയത്. ഈ കാലയളവിൽ സേവനമനുഷ്ഠിച്ച പഞ്ചായത്ത് വികസന ഓഫീസർമാർ (സെക്രട്ടറിമാർ), മറ്റ് ഉദ്യോഗസ്ഥർ, വില്ലേജ് അക്കൗണ്ടന്‍റുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട രേഖകൾ എസ്‌ഐടി പിടിച്ചെടുത്തു. അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ 1980-കളുടെ അവസാനം മുതലുള്ള രേഖകൾ പഞ്ചായത്തിന്‍റെ പക്കലുണ്ടെന്ന് ധർമ്മസ്ഥല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീനിവാസ് റാവു നേരത്തെ പറഞ്ഞിരുന്നു.